ചങ്ങനാശ്ശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. ബുധനാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഈ സമയം കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയനാണു പരിക്കേറ്റത്.
മറ്റൊരു കേസില്‍ പ്രതിയായ രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് ഇവിടെയെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചതിന് പിന്നാലെ കോടതിയില്‍ എത്തിയ ഇയാള്‍ ക്ലര്‍ക്കുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ജഡ്ജിയുടെ ചേംബറില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കോടതിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ കൈയ്യില്‍ കത്തിയുമായി വീണ്ടും എത്തിയ രമേശന്‍ ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പിന്നാലെ പൊലീസുകാര്‍ രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.