എരുമേലി: ചെന്നൈയിൽ കുടുംബസമേതം താമസമാക്കിയ അധ്യാപികയെയും റിട്ട. കരസേന ഉദ്യോഗസ്ഥനായ ഭർത്താവിനെയും കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തിയെന്ന വാർത്ത എരുമേലിയെ നടുക്കി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.
എരുമേലി ഒഴക്കനാട് പുഷ്പവിലാസം പരേതനായ പുരുഷോത്തമന്റെ (മണി സർ) മകൾ പ്രസന്ന കുമാരി (62), ഭർത്താവ് പാലാ സ്വദേശി ശിവൻ നായര്‍ (72) എന്നിവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ചെന്നൈയിലെ വീട്ടിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ രാജസ്ഥാൻ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ ജീവനക്കാരനാണ് ഇയാൾ. കൊലപാതകം സമ്പന്ധിച്ച് പോലീസിൻ്റെ വിശദ അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്ന വീട്ടിൽ പോലീസ് പരിശോധനയിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
ഈ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്.
മരണ വിവരമറിഞ്ഞ നാട്ടിലെ ബന്ധുക്കൾ ഇരട്ട കൊലപാതകം നടന്നതിന്റെ നടുക്കത്തിലാണ്. പ്രസന്ന കുമാരിയ്ക്ക് എരുമേലിയിൽ ഒട്ടേറെ സുഹൃത്തുക്കളും സഹപാഠികളുമുണ്ട്.
ചെന്നൈയിൽ കേന്ദ്രീയ വിദ്യാലയത്തിലെ റിട്ടയേഡ് അധ്യാപികയായിരുന്നു പ്രസന്ന കുമാരി. ഇവരുടെ മക്കൾ വിദേശത്താണ്. പ്രസന്ന കുമാരിയുടെ കുടുംബ വീട് എരുമേലി ഒഴക്കനാടാണ്. മാതാപിതാക്കൾ മരണപ്പെട്ട ശേഷം സഹോദരൻ പ്രസാദും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വിദേശത്ത് ജോലിയിലാണ് പ്രസാദ്.
പിതാവ് മണി സർ വെള്ളനാടി എസ്റ്റേറ്റിൽ സൂപ്പർവൈസറായിരുന്നു. ഞായറാഴ്ച രാത്രിയിൽ രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സിദ്ധ ഡോക്ടർ കൂടിയായ കരസേനയിൽ നിന്ന് വിരമിച്ച ശിവൻ നായര്‍ ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് നടത്തിക്കൊണ്ടിരുന്ന ക്ലിനികിൽ രോഗികളെന്ന വ്യാജേനെ എത്തിയവർ ശിവൻ നായരെയും പ്രസന്ന കുമാരിയെയും കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
നൂറ് പവനോളം സ്വർണ ആഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും പോലീസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്കാരം സംബന്ധിച്ച് തീരുമാനിക്കുന്നതിന് ബന്ധുക്കൾ ബന്ധപ്പെട്ട് വരികയാണ്. സംഭവം സംബന്ധിച്ച് ഊർജിത അന്വേഷണം ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ക്ലിനിക്കിൽ വന്ന് പരിചയം ഉള്ള സംഘമാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
പ്രദേശത്തെ സിസി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് പ്രതികളെ പിടികൂടാൻ ഉന്നത തല അന്വേഷണം ആണ് ആരംഭിച്ചിരിക്കുന്നത്.