കോട്ടയം: കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു. ഏലം വില 2000 രൂപയിലെത്തി. മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ വരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനിയും ഉയരുമെന്നു കച്ചവടക്കാർ പറയുന്നു.
കാഡ്ബറിസ് ഉത്പന്നങ്ങളുടെ ആവശ്യങ്ങൾക്കാണ് കേരളത്തിൽനിന്ന് കൂടുതലായി കൊക്കോ ശേഖരിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള കൊക്കോ കുരുവിൻ്റെ ഇറക്കുമതി നിലച്ചതാണു കേരളത്തിലെ വില വർധനയ്ക്കു കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായ കാലാവസ്ഥ മാറ്റം മൂലം കൊക്കോ ഉല്‍പാദനം കുറഞ്ഞതുമൂലം ഡിമാന്‍ഡു കൂടിയതിനാല്‍ കുറച്ചുകാലമായി കൊക്കോ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കര്‍ഷകരുടെ കൈവശം വേണ്ടത്ര ചരക്കില്ലാത്തതിനാല്‍ വില വര്‍ധനവിൻ്റെ പ്രയോജനം നാമമാത്രമാണ്.
ഏലം വിലയിലും കുതിപ്പാണ്. ഇന്നലെ കിലോയ്‌ക്ക് 2000 രൂപയിലെത്തി. ഈ വര്‍ഷം ഇത് ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയരും എന്നുതന്നെതാണ് പ്രതീക്ഷ. എന്നാല്‍ കൊക്കോയുടെ കാര്യത്തിലെന്ന പോലെ നിലവില്‍ കര്‍ഷകരുടെ കയ്യില്‍ സ്റ്റോക്കില്ലാത്തതാണ് പ്രധാന പ്രശ്‌നം.
സാമ്പത്തിക പ്രതിസന്ധി മൂലം സ്റ്റോക്ക് ഉണ്ടായിരുന്നത് നേരത്തെ തന്നെ കര്‍ഷകര്‍ വിറ്റഴിച്ചിരുന്നു. ഇക്കുറി കടുത്ത വേനലില്‍ വന്‍തോതില്‍ കൃഷി നാശവും ഉണ്ടായി. രണ്ടര മാസത്തിനിടെ 1051 ഹെക്ടറി ഏലകൃഷി കരിഞ്ഞുണങ്ങി നശിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.