കടുത്തുരുത്തി: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചരണരംഗം കൊഴുപ്പിച്ച് ബൂത്ത് കൺവൻഷനുകൾ. നിയോജകമണ്ഡലത്തിലെ 179 ബൂത്തുകളിലും കൺവൻഷൻ നടത്തി മുന്നണി പ്രവർത്തകരേയും അനുഭാവികളേയും പ്രചരണരംഗത്തിറക്കാനുള്ള പരിശ്രമങ്ങളിലാണ് മുന്നണി നേതൃത്വം.
സംസ്ഥാന, ജില്ലാ നേതാക്കന്മാരെ പങ്കെടുപ്പിച്ച് അണികളിൽ ആവേശം സമ്മാനിക്കാനും നേതൃത്വം പരിശ്രമിക്കുന്നുണ്ട്. ബൂത്ത് കൺവൻഷനുകളെല്ലാം വൈകുന്നേരങ്ങളിൽ സംഘടിപ്പിച്ച് മണിക്കൂറുകൾ നീണ്ട ചർച്ചകളിലൂടെ തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളെ ജനങ്ങളിലെത്തിക്കാനാണ് ശ്രമങ്ങൾ.
നിയോജകമണ്ഡലത്തിലെ എല്ലാപഞ്ചായത്തുകളിലും ഒരേസമയം കൺവൻഷനുകൾ നടക്കുന്നവിധത്തിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.
മുന്നണി ഘടകകക്ഷികൾ പ്രത്യേകയോഗം ചേർന്നും പാർട്ടിനേതാക്കന്മാരേയും പ്രവർത്തകരെ ചേർത്ത് നിറുത്തി പ്രത്യേക ചുമതലകളും കൈമാറിയിട്ടുണ്ട്.
കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മണ്ഡലത്തിലെത്തി കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം നേതൃയോഗം നടത്തി.