Advertisment

കടയിൽ സോഡാ കുടിക്കാനെത്തി കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചു കടന്നയാളെ പിടികൂടി

New Update
arrestUntitled77

കടുത്തുരുത്തി: കടയിൽ സോഡാ കുടിക്കാനെത്തി കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചു കടന്നയാളെ പിടികൂടി. തലയോലപ്പറമ്പ് പൊതി പുളിക്കൽ ബിജോ പി ജോസ് (40) നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.

Advertisment

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആയാംകുടി എരുമത്തുരുത്ത് അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തൻപുരയിൽ സുമതിയമ്മ (78) യുടെ ഒന്നര പവനുള്ള സ്വർണ്ണ മാലയാണ് ഇയാൾ  പൊട്ടിച്ചെടുത്തത്.

ചുവന്ന ആക്ടീവ സ്കൂട്ടറിലെത്തിയ യുവാവ്  വാട്ടർ അതോറിയിലെ ജോലിക്കാരനാണെന്നും  പൈപ്പ് പൊട്ടിയത് നന്നാക്കാനെത്തിയതാണെന്നും പരിചയപ്പെടുത്തിയാണ് കടയിലെത്തി സോഡാ ആവശ്യപ്പെട്ടത്.

തൊപ്പിയും, കണ്ണടയും, മാസ്കും ധരിച്ചിരുന്ന ഇയാൾ മാസ്ക് കുറച്ച് മാറ്റി സോഡാ കുടിച്ച ശേഷം കുപ്പി തിരികെ നൽകുകയും ഒരു സെൽഫി എടുക്കാമെന്ന് കടയുടമയോട് പറയുകയും ചെയ്തു. സെൽഫി എടുക്കാൻ സമ്മതിക്കാതിരുന്ന കടയുടമ കുപ്പി എടുത്ത് താഴെ ഇരുന്ന സോഡാപ്പെട്ടിയിലേക്ക് വെക്കുന്നതിനിടയിൽ മാല പൊട്ടിച്ച് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമ ബിജോ ആണെന്ന് തിരിച്ചറിയുകയായിരുന്നു. പിടികൂടിയ പ്രതിയെ കടുത്തുരുത്തി സ്റ്റേഷൻ എസ് ഐ സി ആർ സിങ്ങ് ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണം നടന്ന കടയിലെത്തി തെളി വെടുപ്പ് നടത്തി.

Advertisment