കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ സിഎസ്‌ഐ മധ്യകേരള മഹായിടവക ആസ്ഥാനത്തേക്കുളള സന്ദര്‍ശനം ഊഷ്മള ബന്ധത്തിന്റെ ഓര്‍മപുതുക്കലായി. മഹാഇടവകയുടെ ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ അനുഗ്രഹം തേടി തുഷാര്‍ വെള്ളാപ്പള്ളി എത്തിയത് രാവിലെ പതിനൊന്നുമണിയോടെയാണ്.
ഏറെ നാളായുളള ബന്ധത്തിന്റെ നിറഞ്ഞ ഓര്‍മകളിലേക്കാണ് തുഷാര്‍ എത്തിയത്. തുടര്‍ന്ന് സമകാലിക സംഭവങ്ങളിലേക്കും സംഭാഷണം നീണ്ടു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇരുവരും ബിഷപ്പ് ഹൗസിനു പുറത്തേക്കു വന്നു. ബിഷപ്പിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടുക മാത്രമായിരുന്നു സന്ദര്‍ശന ലക്ഷ്യമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ച്ച ആയി അദ്ദേഹം കോട്ടയത്ത് ഇല്ലായിരുന്നു. ഇന്ന് സൗകര്യപ്രദമായതിനാല്‍ വന്നു കാണുകയായിരുന്നു.
തുഷാറുമായുളള ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് ബിഷപ്പ് സംസാരിച്ചു. പഴയബന്ധങ്ങള്‍ ഒന്നു കൂടി പുതുക്കാന്‍ ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കി. നാട്ടിലെ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഇലക്ഷന്‍ കാലമായതിനാല്‍ അക്കാര്യങ്ങളും ചര്‍ച്ചയായി. മറ്റ് വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എ ജി തങ്കപ്പന്‍, കെ പത്മകുമാര്‍ അഡ്വ സിനില്‍ മുണ്ടപ്പള്ളി, പച്ചയില്‍ സന്ദീപ് ,അനില്‍ കുമാര്‍, റിജേഷ് ബ്രീസ്വില്ല ആര്‍എല്‍ജെപി നേതാവ് സംസ്ഥാന നേതാവ് രതീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.