കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.61 ശതമാനം പോളിങ്. 12,54,823 വോട്ടർമാരിൽ 8,23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷവോട്ടർമാരിൽ 4,18,285 പേരും (68.85 ശതമാനം) 6,47,306 സ്ത്രീ വോട്ടർമാരിൽ 4,04,946 പേരും (62.56 ശതമാനം) 15 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ആറു പേരും (40 ശതമാനം) വോട്ടുരേഖപ്പെടുത്തി.
Advertisment
71.69 ശതമാനം രേഖപ്പെടുത്തിയ വൈക്കം നിയമസഭ മണ്ഡലമാണ് പോളിങ്ങിൽ മുന്നിൽ. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്, 62.27 ശതമാനം. പോസ്റ്റൽ, സർവീസ് വോട്ടുകൾ കണക്കാക്കാതെയുള്ള പോളിങ് കണക്കാണിത്.
അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11658 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8982 പേരും ഭിന്നശേഷിക്കാരായ 2676 പേരുമാണ് വോട്ട് ചെയ്തത്.
85 വയസ് പിന്നിട്ട, ഭിന്നശേഷി വിഭാഗത്തിൽ വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനായി നൽകിയ 12 ഡി അപേക്ഷകളിൽ 12,082 എണ്ണമാണ് വരണാധികാരി അംഗീകരിച്ചത്. ഇതിൽ 9321 അപേക്ഷകർ 85 വയസു പിന്നിട്ടവരും 2761 പേർ ഭിന്നശേഷിക്കാരുമായിരുന്നു. വീട്ടിൽ വോട്ട് ഏപ്രിൽ 25നാണ് പൂർത്തിയായത്.
അവശ്യസർവീസിൽപ്പെട്ടവരിൽ 307 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽപ്പെട്ട 575 പേരുടെ ഫോം 12 ഡി അപേക്ഷകളാണ് വരണാധികാരി അംഗീകരിച്ചിരുന്നത്. ഫോം 12 ൽ അപേക്ഷ നൽകിയ കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട 656 പോളിങ് ജീവനക്കാർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.