കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ ജയം ഉണ്ടായാല്‍ അതു സംസ്ഥാനത്തെ ട്രെന്‍ഡ് അനുസരിച്ചുള്ള വിജയം മാത്രമായിരിക്കുമെന്നു ഡി.ഡി.സി. അവലോകനയോഗത്തില്‍ നേതാക്കള്‍. ലോക്‌സഭാ മണ്ഡലത്തിലെ പകുതി ബൂത്തുകളില്‍ പോലും ഏജന്റുമാര്‍ ഉണ്ടായിരുന്നില്ലെന്നതു മുന്നണി സംവിധാനത്തു സംഭവിച്ച വലിയ പിഴവാണെന്നും യോഗം വിലയിരുത്തുന്നു.
അതേ സമയം യോഗം സി.പി.എം അനുഭാവിയുടെ മണിപ്പുഴയിലെ റിസോര്‍ട്ടില്‍ നടത്തിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം കൊഴുക്കുകയാണ്. മുന്‍പു പ്രതിപക്ഷ നേതാവു പങ്കെടുക്കേണ്ട യോഗം മണിപ്പുഴയിലെ റിസോര്‍ട്ടില്‍ നത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നു സി.പി.എം അനുഭാവിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ആണെന്ന കാണത്താല്‍ വി.ഡി. സതീശന്‍ യോഗത്തില്‍ പങ്കെടുക്കതെ മടങ്ങിയിരുന്നു.
ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കെരുതെന്ന താക്കീതും ജില്ലയിലെ നേതാക്കള്‍ക്കു നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍, അതേ റിസോര്‍ട്ടില്‍ വീണ്ടും ഡി.സി.സി. അവലോകന യോഗം നടത്തിയതു കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അസംതൃപ്തിക്കു കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതിനെച്ചൊല്ലിയുള്ള വിവാദം കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പ്.
പ്രചാരണ പരിപാടികളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഒരു വിഭാഗം നേതാക്കള്‍ അവലോകന യോഗത്തില്‍ ആരോപിച്ചു. മണ്ഡലം തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം താഴെത്തട്ടില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്ന വിലയിരുത്തല്‍ ഉണ്ടായി.
ഒരു വിഭാഗം നേതാക്കള്‍ ഇതിനോട് യോജിച്ചില്ലെങ്കിലും പൊതുവായ വിലയിരുത്തല്‍ കോട്ടയത്ത് ഫ്രാൻസീസ് ജോർജ് വിജയം നേടിയാലും അതു സംസ്ഥാനത്തുള്ള ഭരണ വിരുദ്ധ തരംഗത്തിന്റെ ഭാഗമായി മാത്രമേ സംഭവിക്കൂ എന്നാണ്.
യു.ഡി.എഫ് അവലോകന യോഗത്തില്‍ ഫ്രാന്‍സീസ് ജോര്‍ജ് അറുപതിനായിരത്തിനും എണ്‍പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിനെ തള്ളുന്ന നിലപാടാണു യോഗത്തില്‍ പങ്കെടുത്ത നേതാക്കന്‍മാര്‍ പങ്കു വെച്ചത്. ഡി.സി.സി അവലോകന യോഗത്തില്‍ പകുതി ആളുകള്‍ മാത്രമേ പങ്കെടുക്കാനെത്തിയുള്ളു എന്നതും വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചു.
55 ഡിസിസി അംഗങ്ങള്‍, 87 മണ്ഡലം പ്രസിഡന്റുമാര്‍, 18 ബ്ലോക്കു പ്രസിഡന്റുമാര്‍, 18 മുന്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടനകളില്‍ നിന്നു ആറു പേരുമാണു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍, പകുതി ആളുകള്‍ മാത്രമാണു യോഗത്തില്‍ എത്തിയിരുന്നത്.