മുണ്ടക്കയം: പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണത്തിനായി പ്രദേശവാസികളായ തൊഴിലാളികളെ ജോലിക്കിറക്കിയതിൽ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മലയാളി സൂപ്പർവൈസറെ ക്രൂരമായി മർദിച്ചു. മുണ്ടക്കയം ഏന്തയാറ്റിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം അരങ്ങേറിയത്. ആലുവ സ്വദേശിയായ ബിജു മാത്യുവിനാണ് മർദനമേറ്റത്.
ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം ആലുവ സ്വദേശിയായ കോൺട്രാക്ടർ ആണ് ഏറ്റെടുത്തത്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കാൻ വളരെ വേഗത്തിലാണ് ജോലികൾ പുരോഗമിച്ചു വന്നത്.
ഇതിനിടയിൽ ചൂടുകൂടിയത് മൂലം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് തുറസായ സ്ഥലത്ത് ജോലികൾ പാടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വന്നതോടെ കഴിഞ്ഞദിവസം പാലം പണിയുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് ഈ സമയം ജോലി ചെയ്യേണ്ടെന്നും പകരം രാവിലെ ആറു മുതൽ ജോലിക്ക് ഇറങ്ങണമെന്നും നിർദേശം നൽകി.
ഇന്നലെ രാവിലെ പാലത്തിന്റെ പ്രധാന കോൺക്രീറ്റിംഗ് നടക്കുന്ന സമയം ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയില്ല. കാര്യം തിരക്കിയപ്പോൾ തങ്ങൾ ജോലിചെയ്യുന്ന പതിവ് സമയത്ത് മാത്രമേ ജോലി ചെയ്യുകയുള്ളൂയെന്നു തൊഴിലാളികൾ പറഞ്ഞു. രാവിലെ 8.30 ആയിട്ടും തൊഴിലാളികൾ എത്താത്തതിനെ ത്തുടർന്ന് മിക്സ് ചെയ്ത കോൺക്രീറ്റിംഗ് നശിച്ചു പോകുമെന്ന സാഹചര്യത്തിൽ പ്രദേശവാസികളായ തൊഴിലാളികളോട് സൂപ്പർവൈസർ സഹായം അഭ്യർഥിച്ചു.
നാട്ടുകാരായ നാല് തൊഴിലാളികളെത്തി ജോലി ആരംഭിച്ചതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികളായ എട്ടുപേർ ചേർന്ന് നിർമാണം തടയുകയും സൂപ്പർവൈസറെ ക്രൂരമായി മർദിക്കുകയും ചെയ്തത്. ഉടൻതന്നെ നാട്ടുകാർ ഓടിക്കൂടി ഇവരെ പിടിച്ചുമാറ്റി. പിന്നീട് പെരുവന്താനം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇതര സംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്നു മാറ്റി. സംഭവത്തിൽ പോലീസ് കേസ് എടുത്തു.