വൈക്കം: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈക്കത്തും കടുത്തുരുത്തിയിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ കീഴൂർ ആനക്കുഴിനിരപ്പ് നിരപ്പേൽ എൻ.എം ഹരിദാസിൻ്റെ വീടിൻ്റെ മേൽക്കൂര ബുധനാഴ്ച വൈകിട്ട് 7.30 ന് ഉണ്ടായ ശക്തമായ കാറ്റിൽ തകർന്ന് വീണു. അപകടം നടക്കുമ്പോൾ ഹരിദാസിൻ്റെ ഭാര്യ ശോഭയും മകൾ ഒൻപത് വയസുകാരി അൽക്കയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. മേൽക്കുര തകർന്ന് വീണതിനെ തുടർന്ന് വീട്ടുപകരണങ്ങളും നശിച്ചു.
വൈക്കം നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു. കാറ്റിൽ മരങ്ങൾ വീണു നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി കമ്പികൾ റോഡിനു കുറുകെ വീണ നിലയിലാണ്.
വൈക്കം നഗരസഭ 26-ാം വാർഡ് കാരയിൽ ഷാപ്പിന് വടക്കുവശം ഇളന്താശേരി അമ്മിണിയുടെ വീടിന് മുന്നിലെ പുളിമരം ഒടിഞ്ഞ് വൈദ്യുതി ലൈനിനു മീതെ വീണു. ചെമ്മനത്തുകര ശ്രീകൃഷ്ണ - കാട്ടേത്ത് റോഡിൽ വൈദ്യുതി ലൈൻ മരം വീണതിനെത്തുടർന്ന് പൊട്ടിവീണു.
വൈക്കം നഗരസഭ ഏഴാം വാർഡിൽ ഐസി ഡിസ്ഓഫിസിലേക്കുള്ള വഴിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണു. വല്ലകം സബ് സ്റ്റേഷൻ പുളിക്കാത്തറ ട്രാൻസ്ഫോർമറിനടുത്തും മരം വൈദ്യുതി ലൈനിനു മീതേയ്ക്കു വീണു.
വൈക്കം നഗരസഭ എട്ടാംവാർഡിലെ അമലാപുരി റോഡിൽ മരം വീണതിനെ തുടർന്ന് രണ്ടു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി കമ്പികൾ റോഡിലേക്കു വീണു കിടക്കുകയാണ്. പലയിടത്തും വൈദ്യുതി വിതരണം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല.