Advertisment

പി.എസ്.സിയെ കബളിപ്പിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ ജോലി നഷ്ടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നേരിട്ട് കേസെടുത്ത് കോടതി. നടപടി പോലീസ് അന്വേഷണം നടത്തി എഴുതി തള്ളിയ കേസില്‍. ആള്‍മാറാട്ടം അടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും പോലീസ് അന്വേഷണം എല്ലാം നിസാരവല്‍ക്കരിച്ചു

New Update
court

കോട്ടയം: പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണെന്ന് ആവകാശപ്പെട്ട് മറ്റൊരാളുടെ ജോലി നഷ്ടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കെതിരെ നേരിട്ട് കേസെടുത്തു കോടതി..പോലീസ് എഴുതി തള്ളിയ കേസിലാണ് കോടതി ഇടപെടല്‍.

Advertisment

സിവില്‍ സപ്ലെയ്‌സ് കോര്‍പ്പറേഷന്റെ അസിസ്റ്റന്‍ഡ് സെയില്‍സ്‌മാൻ തസ്തികയിലെ റാങ്ക് ലിസ്റ്റിലായിരുന്നു ആള്‍മാറാട്ടം. 233-ാം നമ്പര്‍ ഉദ്യോഗര്‍ഥി താനാണന്ന് അവകാശപ്പെട്ടു പരീക്ഷ പോലും എഴുതാത്ത പ്രതി രേഖകള്‍ ചമച്ചു തനിക്കു റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ വില്ലേജ് അസിസ്റ്റന്‍ഡായി ജോലി ഉള്ളതിനാല്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ജോലി ആവശ്യമില്ലന്നു കാണിച്ച് പി.എസ്.സിക്ക് കത്തുനല്‍കുകയായിരുന്നു.


യഥാര്‍ഥ റാങ്കുകാരിയായ ഉദ്യോഗാര്‍ഥിയേയും വഞ്ചിക്കുവാന്‍ ശ്രമിച്ച കൊല്ലം താട്ടു കരവിള തെക്കേതില്‍ വീട്ടില്‍ എസ്. ശ്രീജക്കെതിരെയാണ് കോട്ടയം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്  വിവിജ സേതുമാധവന്‍  നേരിട്ട് കേസ് എടുത്തത്. ശ്രീജ തന്റെ രജിസ്റ്റര്‍ നമ്പര്‍ 111059 ആണെന്നും റാങ്ക് നമ്പര്‍ 233 ആണെന്നും കാണിച്ചു വ്യാജ രേഖകള്‍ സൃഷ്ടിച്ച് പി.എസ്.സി.യില്‍ സമര്‍പ്പിച്ചതോടെ യഥാര്‍ഥ 233 -ാം നമ്പര്‍ റാങ്കുകാരി ലിസ്റ്റില്‍ നിന്ന്  ഒഴിവായി.

ഈ വിവരം യാദൃശ്ചികമായി അറിഞ്ഞ യഥാര്‍ഥ ഉദ്യോഗാര്‍ഥി പി.എസ്.സിയെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നു പി.എസ്.സി. കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.

എന്നാല്‍, വിചിത്രമെന്നോണം പോലീസ് കേസ് എഴുതി തള്ളി. തുടര്‍ന്ന് പി.എസ്.സി. കോട്ടയം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ അഡ്വ. പി.രാജീവ് മുഖേനെ സ്വകാര്യ അന്യായം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണു കോടതി പ്രതിക്കെതിരെ കേസ് എടുത്തത്.

Advertisment