വൈക്കം : കടുത്ത ചൂടിനെയും മുന്നറീപ്പുകളെയും അവഗണിച്ച് യുവാക്കൾ അടക്കം ഒട്ടേറെ പേർ വൈക്കം ബീച്ചിലേക്കെത്തുന്നു. ആറര ഏക്കറോളം വരുന്ന വൈക്കം കായലോര ബീച്ചിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി വൈക്കം നഗരസഭ.
കഴിഞ്ഞ ദിവസം ക്രിക്കറ്റ് ടൂർണമെൻ്റിനിടെ യുവാവ് കുഴഞ്ഞു വീണു മരിക്കുയും സംസ്ഥാനത്ത് ഇന്ന് ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം. രാവിലെ 10 മുതൽ 4 വരെ വിവിധ കളിക്കാർക്കോ സന്ദർശകർക്കോ പ്രവേശനം ഇല്ല. ഇന്നു മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം തുടരും. നിരോധന സമയത്ത് ബീച്ചിൽ വരുന്നവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പോലീസിന് കത്തു നൽകി. പോലീസിന്റെ പട്രോളിങ്ങും ഈ സമയങ്ങളിൽ ഉണ്ടാകും.
വൈകിട്ട് നാലിന് ശേഷം ടൂർണമെന്റുകൾ നടത്തുന്നതിനോ ബീച്ചിൽ സന്ദർശനത്തിന് എത്തുന്നതിനോ തടസമില്ല. ഈ സമയങ്ങളിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ നഗരസഭയെയും അറിയിക്കണമെന്ന നിർദേശവും സംഘാടകർ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നഗരസഭ അറിയാതെ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്.
കഴിഞ്ഞ ദിവസം വൈക്കം കായലോര ബീച്ച് മൈതാനത്ത് കടുത്ത വെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തലയോലപ്പറമ്പ് സ്വദേശിയായ സമീർ(37) കുഴഞ്ഞുവീണ് മരിച്ച സംഭവം ഉണ്ടായതോടെയാണ് അടിയന്തരമായി നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.