കുമരകം: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തിയതോടെ
വേമ്പനാട്ട് കായലിലെ മത്സ്യ തൊഴിലാളികൾക്ക് ചാകരക്കാലമാണ്. കരിമീനും വരാലും പുല്ലനുമെല്ലാമാണ് ഇത്തവണത്തെ താരങ്ങൾ.
മീന്‍ നന്നായി ലഭിക്കുന്ന ദിവസങ്ങളില്‍ മൂവായിരം രൂപവരെ വരുമാനം ലഭിക്കുന്ന തൊഴിലാളികളുണ്ട്.
വേമ്പനാട്ട് കായലിനു പുറമെ ഇട തോടുകളിലും നാടന്‍ മീന്‍പിടിത്ത കാലമാണ്. വള്ളങ്ങളില്‍പോയി ഏറെദൂരം ഉടക്കുവല വിരിച്ച് മണിക്കൂറുകള്‍ കാത്തിരുന്നാല്‍ ഏറെപ്പേര്‍ക്കും ചെരുവം നിറയെ മീന്‍കിട്ടുന്നുണ്ട്. വരാലും കൂരിയും പുല്ലനും ചേറുമീനും പരലും വലയില്‍ കുരുങ്ങും.
കായല്‍ മത്സ്യവ്യാപന പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങളാണ് ഇവയേറെയും. മീനുമായി വള്ളം കരക്കടുത്താൻ വാങ്ങാൻ ദുരശേങ്ങളിൽ നിന്നു വരെ ആളുകൾ എത്തുന്നുണ്ട്.
വലിയ കരിമീനിന് കിലോ 500 രൂപയും ഇടത്തരത്തിന് 400 രൂപയും ചെറുതിന് 300 രൂപയ്ക്കുമാണ് വിറ്റുപോകുന്നത്. വരാലും കൂരിയും പുല്ലനും 250 രൂപ വീതം വില കിട്ടും. തോടുകളിലും കായലുകളിലും നിന്നു മീന്‍പിടിച്ച് തൊഴിലാളികള്‍ കടവിലും റോഡരുകിലും നേരിട്ട് വില്‍ക്കുകയാണ്. ചിലര്‍ക്ക് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഷാപ്പുകളിലും നിന്ന് പതിവായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്.
ഈ കച്ചവടത്തില്‍ ഇടനിലക്കാരില്ലെന്നതാണ് തൊഴിലാളികള്‍ക്കു നേട്ടം.
എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കരിമീൻ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു
പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞതോടെ അപ്പര്‍കുട്ടനാട്ടിലെ ജലശേഖരങ്ങളില്‍ കരിമീന്‍ പ്രജനനം നന്നേ കുറഞ്ഞുവരുന്നു. വിഷം കലക്കിയുള്ള മീന്‍പിടിത്തവും കായല്‍മത്സ്യങ്ങളുടെ ലഭ്യത ഇടിയാനിടയാക്കിയെന്നുമാണ് തെഴിലാളികൾ പറയുന്നത്.