വൈക്കം: കോട്ടയം തിരുനക്കരയിലെ ദുരന്തം വൈക്കത്തും ആവർത്തിക്കുമോ.വൈക്കം നഗരസഭയുടെവലിയ കവലയ്ക്കു സമീപത്തെ നൂറുകണക്കിന് ആളുകൾ എത്തുന്ന വ്യാപാര സമുച്ചയം ജീർണിച്ച് തകർച്ചാ ഭീഷണിയിൽ. കെട്ടിട ഭാഗങ്ങൾ ദിനംപ്രതി ഓരോ ഭാഗങ്ങളായി അടർന്നുവീഴുന്ന വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടിയന്തരമായി പ്രവർത്തനം അവസാനിപ്പിച്ച് മുറികൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ സ്ഥാപന അധികൃതർക്ക് നോട്ടീസ് നൽകിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും കെട്ടിടം പുനർനിർമിക്കാൻ നടപടിയായില്ല.
കോട്ടയം നഗരസഭയുടെ തിരുനക്കരയിലെ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ കോൺക്രീറ്റ് പാളി തകർന്ന് ലോട്ടറി കട ജീവനക്കാരൻ മരിച്ചത്. പിന്നീടാണ് കെട്ടിടം പൊക്കൽ നടപടികളിലേക്ക് നഗരസഭ കടന്നത്. സമാന അപകടം തങ്ങൾക്കും ഉണ്ടാകുമോയെന്ന ആശങ്കയാണ് വലിയ കവലയ്ക്കു സമീപത്തെ വ്യാപാര സമുച്ചയത്തിൽ എത്തുന്നവർക്കും ഉള്ളത്.
വൈക്കം ജോയിന്റ് ആർ.ടി.ഒ ഓഫീസ്, മത്സ്യ ഫെഡ് കോട്ടയം ജില്ലാ ഓഫീസ്, ഡയഗ്നോസിസ് സെന്റർ, കമ്പ്യൂട്ടർ സെന്റർ തുടങ്ങി അഞ്ചോളം സ്ഥാപനങ്ങളാണ് വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിട ഭാഗങ്ങൾ നിത്യേന അടർന്നുവീഴുന്നതിനെത്തുടർന്ന് വൈക്കം എൽഐഡി ആൻഡ് ഇഡബ്ല്യു സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,നഗരസഭ എൻജിനിയർ, നഗരസഭ ഫസ്റ്റ് ഗ്രേഡ് ഓവർ സിയർ എന്നിവർ ആർടിഒ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാപാര സമുച്ചയത്തിന്റെ അപകടസ്ഥിതി ബോധ്യപ്പെട്ടത്. 50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ചു ദ്രവിച്ച കമ്പികൾ വെളിയിൽ കാണാം.
ആർടി ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ ഡ്രോപ്പ് സ്ലാബ് ദ്രവിച്ച് കോൺക്രീറ്റ് പാളികളായി അടർന്നുവീണ് ആർടി ഓഫിസിലെ ജീപ്പിന് കേടുപാടു സംഭവിച്ചിരുന്നു. ഡ്രോപ്പ് ഷെയ്ഡ് പൂർണമായി ദ്രവിച്ച് ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. കെട്ടിടത്തിനുള്ളിലെ സീലിംഗ് അടർന്നുമാറി കമ്പികൾ പൂർണമായി തുരുമ്പെടുത്ത നിലയിലാണ്. കൂടാതെ ബീമുകൾക്കും പൊട്ടലുണ്ട്. വ്യാപാര സമുച്ചയത്തിലെ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ഏതു നിമിഷവും തകരുമെന്ന നിലയിലാണ്.
കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് ഉറപ്പായതിന്റെ അടിസ്ഥാനത്തിൽ വൈക്കം ജോയിന്റ് ആർടിഒ ഓഫീസിന്റെ പ്രവർത്തനം നഗരസഭ ടൗൺഹാളിലേക്ക് മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വലിയ കവലയിൽ പുതിയ വ്യാപാര സമുച്ചയത്തിനായി നഗരസഭ കഴിഞ്ഞ ബജറ്റിൽ പദ്ധതി വിഭാവനം ചെയ്തിരുന്നു. പദ്ധതി തുകയ്ക്കു പുറമെ വേണ്ടി വരുന്ന തുക നഗരസഭ വായ്പയെടുത്ത് കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. തകർച്ചാഭീഷണിയിലായ വ്യാപാരസമുച്ചയം പൊളിച്ചു നീക്കുന്നതിന് നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.