ഏറ്റുമാനൂര്‍: നഗരവാസികള്‍ക്ക് ഉപകാരപ്രദമാകേണ്ട സ്ഥലം മാലിന്യം മൂടി നശിക്കുന്നു.ചിറക്കുളം കവാടം മാലിന്യം നിറഞ്ഞു കിടക്കുന്നത്. മുന്‍സിപ്പല്‍ കോംപ്ലക്‌സ് പദ്ധതി തടസപ്പെട്ടു കിടക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും ബസുകള്‍ക്കും ചിറകുളത്തുള്ള കവാടം തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടു തദ്ദേശ സ്വയംഭരണ മന്ത്രി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് വിവിധ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, നടപടിയൊന്നുമില്ലാതെ വന്നതോടെ ഏകദേശം 60 സെന്റ് സ്ഥലമാണ് ഇപ്പോള്‍ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുന്നത്.
ഇവിടെ വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മുന്‍സിപ്പല്‍ പാര്‍ക്ക് ഉള്‍പ്പെടെ നിര്‍മിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിക്കു നല്‍കിയിരുന്നു. ഇതോടെ ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പ്രവേശിക്കുവാന്‍ ഉണ്ടായിരുന്ന കവാടം അടച്ചു.
പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയാതെ രണ്ടു പില്ലറുകള്‍ സ്ഥാപിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു.പിന്നാലെ, മുന്‍സിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു. വിഷയത്തില്‍ നഗരസഭയ്ക്കു ജനകീയ വികസന സമിതി കൊടുത്ത നിവേദനത്തിന് മറുപടിയായി തെറ്റായ വിവരമാണ് രേഖാമൂലം മുന്‍സിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയത്.
2024- 25 വാര്‍ഷിക പദ്ധതിയില്‍ ഈ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ അനുബന്ധ നടപടികള്‍ നടന്നുവരുന്നു എന്ന വിവരമാണു നല്‍കിയത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ചോദ്യത്തിനു വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്.
ചിറക്കുളത്തോടു ചേര്‍ന്നു കിടക്കുന്ന കംഫോര്ട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
മഴക്കാലമായാല്‍ കക്കൂസ് മാലിന്യം പൊട്ടിയൊലിച്ചു ചിറകുളത്തില്‍ എത്തിച്ചേരും. അടിയന്തിര നടപടിയുണ്ടായില്ലെങ്കല്‍ സര്‍വ കക്ഷി യോഗം വിളിച്ചു പ്രത്യക്ഷ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നു വികസന സമിതി പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു.