ഏറ്റുമാനൂർ: മുൻപ് ഏറ്റുമാനൂർ റെയിൽവേസ്റ്റേഷനിൽ പാർക്കു ചെയ്യുന്ന ബൈക്കുകളുടെ പെട്രോൾ ഊറ്റി കൊണ്ടു പോകുന്നേ ഉണ്ടായിരുന്നുള്ളു, ഇന്ന് ബൈക്കും മോഷ്ടിക്കാൻ തുടക്കി. സുരക്ഷയില്ലാതെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം. കഴിഞ്ഞ ദിവസം റെയിൽവേ ക്വാർട്ടേഴ്സിൽനിനാണ് ബൈക്ക് മോഷണം പോയത്. ഇന്നലെ പുലർച്ചെയോടെയാണു മോഷണം നടന്നത്. റെയിൽവേയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ അതിരമ്പുഴ തടത്തിൽ സണ്ണി കുര്യന്റെ കെഎൽ 05 എസി 4768 നമ്പറിലുള്ള ഹീറോ ഹോണ്ട ഡീലക്സ് ബൈക്കാണ് മോഷണം പോയത്.
മൈസൂരിൽ പോകുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയ സണ്ണി കുര്യൻ ചൊവ്വാഴ്ച വൈകുന്നേരമാണ് ക്വാർട്ടേഴ്സിൽ ബൈക്ക് വച്ചത്. ഇന്നലെ തിരികെയെത്തിയപ്പോൾ ബൈക്ക് കാണാനില്ല. വ്യാഴാഴ്ച രാത്രി 11.30നു വരെ ബൈക്ക് അവിടെ ഉണ്ടായിരുന്നതായി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാർ പറഞ്ഞു. സണ്ണി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും നാളുകളായി സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മുമ്പ് പാർക്കിങ് ഏരിയയിൽനിന്ന് രണ്ടു ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. ഇവിടെ പാർക്കു ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിരം സംഭവമാണ്.
കഞ്ചാവ്, മയക്കുമരുന്ന്, മദ്യപസംഘങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരം താവളമാക്കുകയാണ്. പഴയ സ്റ്റേഷന്റെ പരിസരത്തും കാടുകയറിയ പരിസര പ്രദേശങ്ങളുമെല്ലാം ഇവരുടെ താവളമാണ്. സുരക്ഷ ഒരുക്കണമെന്ന യാത്രക്കാരുടെ നിർദേശം ഇനിയും നടപ്പാക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.