കോട്ടയം: അരുണാചലിൽ ദമ്പതികളെയും സുഹൃത്തിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യാത്രക്കായി ഇവർ അരുണാചൽ പ്രദേശിലെ ഇറ്റാനഗര്‍ എന്തിനാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടിൽ നിന്നും യാത്ര പോയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവര്‍ മൂവരും ഒരുമിച്ചാണ് ഗുവാഹത്തിയിലേക്ക് വിമാനത്തിൽ കയറിയതെന്ന് പോലീസ് പറയുന്നു.
മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അന്തർമുഖരാണ്. അധികമാരോടും അടുപ്പമില്ല. ആര്യക്ക് നിരന്തരം വിവാഹാലോചനകൾ വന്നുകൊണ്ടിരുന്ന സമയാണ് ഇത്. എന്നാൽ സുഹൃത്തായ ദേവിയുടെ അഭിപ്രായ പ്രകാരം എല്ലാം നിരസിക്കുകയായിരുന്നു.
ഒടുവിൽ ബന്ധുക്കളുടെ ശക്തമായ നിർബന്ധം കൊണ്ടാണ് അടുത്തിടെ വിവാഹത്തിന് സമ്മതിച്ചത്. അടുത്ത മാസം ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് ആര്യ നവീനും ദേവിക്കുമൊപ്പം അരുണാചലിലേക്ക് പോയത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോ മീറ്റർ അകലെയുള്ള സിറോ എന്ന സ്ഥലം മൂവർ സംഘം തെരഞ്ഞെടുത്തു എന്നത് വ്യക്തമല്ല.
ഹണിമൂൺവാലി എന്നറിയിപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണ്. സ്ഥലം ആരെങ്കിലും നിർദ്ദേശിച്ചാണോ അതോ സ്വയം തെരഞ്ഞെടുത്താണോ എന്നത് പോലീസ് അന്വേഷിക്കുകയാണ്. ഇവരുടെ കൂട്ടത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും വ്യക്തമല്ല.
17നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങുന്നത്. 27നാണ് ആര്യയെയും കൂട്ടി സംഘം അരുണാചലിലേക്ക് പോയത്. പത്ത് ദിവസം നവീനും ദേവിയും എവിടെയായിരുന്നു എന്നും വ്യക്തമല്ല.