കുറവിലങ്ങാട് : ഇടത് ശക്തി വിളിച്ചറിയിച്ച് കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ , കാണക്കാരി, കടപ്ലാമറ്റം മേഖലയിൽ തോമസ് ചാഴികാടന്റെ റോഡ് ഷോ. നൂറുകണക്കായ വാഹനങ്ങളും ആയിരക്കണക്കായ പ്രവർത്തകരും അണിചേർന്ന റോഡ് ഷോ ഇടതുമുന്നണിയുടെ കെട്ടുറപ്പിന്റെ തെളിവായി.
കിടങ്ങൂരിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും അണിചേർന്നൊഴുകിയെത്തിയത് ആവേശത്തിന്റെ അളവുകോലായി.
കിടങ്ങൂർ,കടപ്ലാമറ്റം പഞ്ചായത്തുകളിൽ ഉജ്ജ്വല വരവേൽപ്പാണ് ചാഴികാടന് ലഭിച്ചത്. പ്രധാന ജംഗ്ഷനുകളിലെല്ലാം നൂറുകണക്കായ പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ കാത്ത് നിന്നത്. ജയ് വിളികളും മുദ്രാവാക്യവും ഉയർത്തി പ്രവർത്തകർ ആവേശം പങ്കുവെച്ചു. കൊടിതോരണങ്ങളും മുത്തുക്കുടകളും കെട്ടി വീഥികൾ കമനീയമാക്കിയാണ് നാട് ഷോ വരവേറ്റത്.
എംപിയെന്ന നിലയിൽ നടപ്പിലാക്കിയ വികസനങ്ങളുടെ നേട്ടം ലഭിച്ചവർ അതിന്റെ നന്ദി പ്രകടിപ്പിച്ച പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് വഴിയോരത്ത് കാത്തുനിന്നത്. കരങ്ങൾ വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്ത സ്ഥാനാർത്ഥിയെ പലയിടങ്ങളിലും പുഷ്പവൃഷ്ടി നടത്തിയാണ് നാട് വരവേറ്റത്.
മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, പുതുവേലി, മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട്, പട്ടിത്താനം, കാണക്കാരി, കുറുപ്പന്തറ വഴി നിയോജകമണ്ഡല ആസ്ഥാനമായ കടുത്തുരുത്തിയിൽ റോഡ് ഷോ എത്തിച്ചേർന്നു. എൽഡിഎഫ് നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.