പാമ്പാടി: കടുത്ത വേനലിൽ കൃഷി നശിച്ച കര്‍ഷകരുടെ ഇരട്ടി ദുരിതമായി കാട്ടുപന്നിയും കുരുങ്ങന്‍ കൂട്ടവും. പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മാക്കല്‍പടിയില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിക്കൂട്ടം വ്യാപക നാശം വിതച്ചിരുന്നു.
മാതൃകാ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊല്ലംപറമ്പില്‍ ജോജോ, സഹോദരന്‍ സ്റ്റീഫന്‍ എന്നിവരുടെ കൃഷികളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പാകി നിര്‍ത്തിയിരുന്ന തെങ്ങിന്‍തൈകള്‍, വാഴ എന്നിവ നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ടമാണു കൃഷിനാശം വിതച്ചത്. കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ കാട്ടുപന്നികള്‍ അക്രമാസക്തരാണെന്നതു ജനങ്ങളുടെ ഭീതി വളര്‍ത്തുന്നത്.
ചിങ്ങംകുഴി, പൂതകുഴി, വട്ടമലപ്പടി, കങ്ങഴ മേഖലകളില്‍ കാട്ടുപന്നി ശല്യം വ്യാപകമാണ്. ഇതിനൊപ്പം ഏതാനും ദിവസങ്ങളായി കുരങ്ങന്‍ കൂട്ടവും എത്തിയിട്ടുണ്ട്.
കൂട്ടമായി എത്തിയതിനാല്‍ വ്യാപക കൃഷിനാശമുണ്ടാക്കുമെന്ന ഭയം കര്‍ഷകര്‍ക്കുണ്ട്. പ്രദേശത്തു മുള്ളന്‍പന്നി ശല്യവും വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു.