കോഴിക്കോട്: ബേബി ബസാർ വ്യാപാരി കൂട്ടായ്മ, കെട്ടിട ഉടമകൾ, ജീവനക്കാർ, വിതരണക്കാർ, തൊഴിലാളികൾ, ഉപഭോക്താക്കൾ, ആ മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവരെ പങ്കെടുപ്പിച്ച് വ്യത്യസ്തവും ലളിതവുമായി നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയാണ് വ്യാപാരി - വ്യവസായി സമൂഹമെന്നും, അവർ ചരക്ക് വാങ്ങുമ്പോഴും വിൽക്കുമ്പോഴും, കടം കൊടുക്കുമ്പോഴും, കടം വാങ്ങുമ്പോഴും, ജീവനക്കാരെ നിയമിക്കുമ്പോഴും, ജീവ കാരുണ്യ, സേവന പ്രവർത്തനം നടത്തുമ്പോഴും ജാതിയും മതവും നോക്കാറില്ല. അതിന്റെ പ്രകടമായ ഉദാഹരണമാണ് വേറിട്ട ലളിത ഹൃദ്യമായ ഇഫ്താർ സംഗമം എന്ന് പങ്കെടുത്തവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.
അതിഥികൾ ആതിഥേയരായി മാറുന്ന അപൂർവ്വ കാഴ്ചയാണ് അരങ്ങേറിയത്. ഐക്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണ് ഇഫ്താർ സമൂഹത്തിന് നൽകുന്നതെന്ന് അതിഥിയായി പങ്കെടുത്ത ഷെവലിയാർ സി ഇ ചാക്കുണ്ണി അഭിപ്രായപ്പെട്ടു. വഴിയിലൂടനീളം ചുവപ്പ് പരവതാനി വിരിച്ചാണ് ക്ഷണിതാക്കളെയും, ഉപഭോക്താക്കളെയും ഇഫ്താർ വേദിയിലേക്ക് ആനയിച്ചത്.
ബസാറിലെ കെട്ടിട ഉടമകളും, വ്യാപാരികളും ആയ അബ്ദുൽ റഷീദ്. പി, അഷ്റഫ് സാഫ, അൽത്താഫ് ഐഡിയ , നോവക്സ് മൻസൂർ സി. കെ, പി എം സി ഷെരിഫ്, ബിച്ചാൺ ബി. കെ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്എ കെ മൻസൂർ, വി സുനിൽകുമാർ, എ വിഎം കബീർ, കെ പി സുധാകരൻ തുടങ്ങി വിവിധ മേഖലകളിലെ നിരവധി വിശിഷ്ടാതിഥികൾ ഇഫ്താറിൽ പങ്കെടുത്തു.
കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ബേബി ബസാറിലെ വ്യാപാരികളും കെട്ടിട ഉടമകളും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താറിന് ഒരുക്കിയ വേറിട്ട സംവിധാനങ്ങൾ യാദൃശ്ചികമായി എത്തിയ ഉപഭോക്താക്കളിലും പങ്കെടുത്ത അതിഥികളിലും കൗതുകമുണർത്തി. യുഎഇയിലും, ദുബായിലും, സൗദി, ഖത്തർ തുടങ്ങി അറേബ്യൻ നാടുകളിലും നടത്തുന്ന അതേ മാതൃകയിൽ കോഴിക്കോട് ഈ ഇഫ്താർ സംഗമ സംവിധാനങ്ങൾ കിടപിടിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു.