കോഴിക്കോട്: ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം ദുരൂഹമായി മരിച്ചത് ആറുപേർ. കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്തു നിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു.
ഒഞ്ചിയം സംഭവത്തിന് ശേഷം സംശയം നിലനിൽക്കുന്ന മരണങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കണക്കുകളും പൊലീസ് എടുത്തുവരുന്നുണ്ട്.
ഈ പ്രദേശത്ത് തന്നെ മൂന്ന് മാസം മുമ്പ് ഒരു യുവാവിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണത്തിലും മയക്കുമരുന്ന് ഉപയോഗം സംശയിക്കുന്നുണ്ട്.
കൊയിലാണ്ടിയിലെ ഒരു യുവാവ് മരിച്ചതും മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണെന്നാണ് സംശയം. മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു.