മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ മുഖത്ത് അടിച്ച കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബിനെ (26) ആണ് അറസ്റ്റിലായത്.
കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടറാണ് ഇയാൾ. സീറ്റിൽ ഇരുന്നതിന് പെൺകുട്ടിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.
പെരുമ്പിലാവിലെ കോളജിൽ മൂന്നാം വർഷ ജേണലിസം വിദ്യാർഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. എടപ്പാളിൽ നിന്നു പെരുമ്പിലാവിലേക്ക് കയറിയ ഇവർ ഒഴിവുള്ള സീറ്റിൽ ഇരുന്നു.
ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. അതിനിടെ കണ്ടക്ടർ വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.