Advertisment

എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം: കാരട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ; നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി

New Update
17-year-old-death-culprit-pocso.jpg

മലപ്പുറം: എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തിൽ അറസ്റ്റിലായ കാരട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ. കാരട്ടെ പരിശീലകൻ വി. സിദ്ദീഖ് അലി നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി വെളിപ്പെടുത്തി. മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മുൻ വിദ്യാർഥിനി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ദീഖ് അലിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എടവണ്ണപ്പാറയിലെ 17കാരിയുടെ മരിച്ച പശ്ചാത്തലത്തിലാണ് അധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ മുൻ വിദ്യാർഥിനി വിവരിച്ചത്.

Advertisment

സ്വന്തം മകളെ പോലെ നോക്കുമെന്ന് പറഞ്ഞ് ആദ്യം മാതാപിതാക്കളുടെ വിശ്വാസം നേടാനുള്ള ശ്രമമാണ് അധ്യാപകൻ നടത്തുന്നത്. താൻ പരമ ഗുരുവാണ്. അർപണമനോഭാവമുള്ള കുട്ടികൾക്കേ പരമഗുരുവിന്‍റെ സാന്നിധ്യം ലഭിക്കുകയുള്ളൂ. എന്നാൽ, മാത്രമേ വിജയിക്കാൻ സാധിക്കൂ.പരിശീലനത്തിന് ഭാഗമായെന്ന് പറഞ്ഞാണ് ദേഹത്ത് സ്പർശിക്കുന്നത്. നെഞ്ചിൽ കൈ വെക്കുന്നത് മനസ് അറിയാൻ വേണ്ടിയാണ്. ശരീരം മുഴുവൻ അധ്യാപകൻ സ്പർശിക്കുന്ന സാഹചര്യമുണ്ടാകും. തന്‍റെ ശരീരത്തിൽ അധ്യാപകൻ സ്പർശിക്കാത്ത ഒരു സ്ഥലവുമില്ലെന്നും മുൻ വിദ്യാർഥിനി വെളിപ്പെടുത്തി.

പൊലീസിൽ പരാതി നൽകിയപ്പോൾ അധ്യാപകന്‍റെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തി. കോളജിൽ പഠിക്കുന്ന മകൾക്ക് എന്തെങ്കിലും സംഭവിച്ചേക്കാം. അധ്യാപകൻ കൊല്ലാൻ മടിക്കില്ലന്നും അതിന് ശേഷമാണ് കേസ് പിൻവലിച്ചതെന്നും മുൻ വിദ്യാർഥിനി പറഞ്ഞു. എടവണ്ണപ്പാറയിൽ മരിച്ച 17കാരി നേരിട്ട് അറിയാം. മാതാവിനെയും പിതാവിനെയും പോലെ കാണണം. മാതാപിതാക്കളാണോ അധ്യാപകനാണോ വലുതെന്ന് ചോദിച്ചിരുന്നു. എടവണ്ണപ്പാറയിലെ കുട്ടിയുടെ മരണത്തിൽ അധ്യാപകന്‍റെ ഇടപെടൽ ഉണ്ടായേക്കാമെന്നും മുൻ വിദ്യാർഥിനി ചൂണ്ടിക്കാട്ടി.

അതേസമയം, സിദ്ദീഖ് അലിയുടെ കീഴിൽ കരാട്ടെ പരിശീലിച്ച മുഴുവൻ വിദ്യാർഥികളിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പുഴയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.

 വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പിതാവിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പരിശീലകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാൽ പെൺകുട്ടി മാനസികമായി തളർന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു.

Advertisment