മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാൻ അവസരം ലഭിച്ച തീർത്ഥാടകർക്ക് വേണ്ടി കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് ക്‌ളാസ്സുകൾക്ക് തുടക്കമായി. ഹജ്ജ് സാങ്കേതിക - പഠന ക്ലാസിന്റെ ഔപചാരിക ഉദ്‌ഘാടനം ശനിയാഴ്ച്ച കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ ടി വി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ തീർത്ഥാടനത്തിന് അവസരം ലഭിച്ച കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് വേണ്ടി മണ്ഡലം അടിസ്ഥാനത്തിൽ നിരവധി ക്‌ളാസ്സുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഹജ്ജിന് ഒരുങ്ങിയത് മുതൽ തിരിച്ചെത്തുന്നത് വരെ യാത്ര, താമസം, അനുഷ്ഠാനം, സൗദി നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മുൻകൂട്ടി പൊതുബോധം നൽകുകയാണ് ക്ലാസുകളുടെ ലക്ഷ്യം.
ഹജ്ജ് കമ്മിറ്റി അംഗം അഡ്വക്കറ്റ് മൊയ്തീൻകുട്ടി, മുനിസിപ്പൽ കൗൺസിലർ അലി വെട്ടോടൻ, ആശംസകൾ നേർന്നു സംസാരിച്ചു. ഹജ് കമ്മിറ്റി എക്സി. ഓഫീസർ പി എം ഹമീദ് സ്വാഗതവും മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർ കെ പി നജീബ് നന്ദിയും പറഞ്ഞു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ യു. മുഹമ്മദ് റഹൂഫ്, കൊണ്ടോട്ടി, സംസ്ഥാന ഫാക്കൽറ്റി അമാനുള്ള വേങ്ങര എന്നിവർ ക്ലാസുകൾക്ക് നേതൃതം നൽകി. തെരഞ്ഞെടുക്കപ്പെട്ട കൊണ്ടോട്ടി മണ്ഡലത്തൽ നിന്നുള്ള 484 ഹാജിമാരാണ് ക്ലാസിൽ പങ്കെടുത്തത്. ഇവർക്കുള്ള രണ്ടാം ഘട്ട ക്ലാസുകൾ റംസാന് ശേഷം സംഘടിപ്പിക്കും.
പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള ഹജ്ജ് ക്ലാസ് ഫെബ്രു. 27 ന് പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ആർ വി പാലസിൽ നടക്കുന്ന ഹജ്ജ് ക്ലാസ് ഹജ്ജ് - വഖഫ് കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്‌ഘാടനം നിർവഹിക്കും.
മലപ്പുറം ജില്ലയിൽ അടുത്ത് നടക്കാനിരിക്കുന്ന ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾ ഇപ്രകാരമാണ്:
ഫെബ്രു. 25: (നദ്‌വത്തുൽ ഉലൂം മദ്രസ, പട്ടർകുളം), ഫെബ്രു. 27: പൊന്നാനിയ്ക്ക് പുറമെ (പി എം ആർ ഓഡിറ്റോറിയം, മേൽമുറി & വെങ്കളം സുൽത്താന കാസിൽ, ഊരകം), ഫെബ്രു. 29: (കോഹിനൂർ ഓഡിറ്റോറിയം, പടിക്കൽ & വാഗൻ ട്രാജഡി ടൌൺ ഹാൾ, തിരൂർ & മഹാരാജ കൺവൻഷൻ സെനറ്റർ, മുക്കട്ട - നിലമ്പൂർ), മാർച് 2: (സമൂഹ ഓഡിറ്റോറിയം, മക്കരപ്പറമ്പ് & എം എസ് ടി എം കോളേജ്, പൂപ്പലം - പെരിന്തൽമണ്ണ). മാർച് 3: (സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസ്, പുത്തനത്താണി & പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി). മാർച് 5: (കെ വി ഓഡിറ്റോറിയം, വട്ടത്താണി).
ഹജ്ജ് ക്ലാസുകൾ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സമാപിക്കും. അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികൾ പരിപാടി ഉദ്‌ഘാടനം ചെയ്യും.