Advertisment

വനിതാ ദിനത്തിൽ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അതുല്യയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമേശും

New Update
108 ambulance pregnant delivered

ആംബുലൻസ് പൈലറ്റ് അനൂപ് എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമേശ് ആർ, ഡോ. അതുല്യ

മലപ്പുറം: വനിതാ ദിനത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതി കുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അതുല്യയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമേശും. മലപ്പുറം കൂട്ടിലങ്ങാടി  സ്വദേശിനിയായ 40 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പ്രസവവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായിരുന്നു യുവതി. ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ആരോഗ്യനില വഷളാണെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്നും മനസിലാക്കി ഉടനെ യുവതിയെ കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് റഫർ ചെയ്തു.

ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് അനൂപ് എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമേശ് ആർ എന്നിവർ ആശുപത്രിയിലെത്തി.

ആംബുലൻസ് സംഘത്തിന് സഹായം നൽകാൻ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.അതുല്യയും ആംബുലൻസിൽ യുവതിയെ അനുഗമിച്ചു. ആംബുലൻസ് പന്തീരംകാവ് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് ഡോ. അതുല്യ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമേശ് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡോ. അതുല്യയുടെയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമേശിന്റേയും പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി.

തുടർന്ന് ഡോ. അതുല്യയും രമേശും ചേർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ആംബുലൻസ് പൈലറ്റ് അനൂപ് ഉടൻ കോഴിക്കോട് ഐ.എം.സി.എച്ചിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisment