Advertisment

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അങ്കിതയും, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിജയും

New Update
KANIV KANKITHA1.jpg

മലപ്പുറം: വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതി കുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അങ്കിതയും, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിജയും. മലപ്പുറം വാണ്ടൂർ പോരൂർ സ്വദേശിനിയായ 20 കാരിയാണ് ആംബുലൻസിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 5.20നാണ് സംഭവം.  

പ്രസവവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായിരുന്നു യുവതി. ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ആരോഗ്യനില വഷളാണെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും മനസിലാക്കി ഉടനെ യുവതിയെ കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് റഫർ ചെയ്തു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മഞ്ചേരി മെഡിക്കൽ കോളേജിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ഷിജു എൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിജ ആർ നായർ എന്നിവർ ആശുപത്രിയിലെത്തി. ആംബുലൻസ് സംഘത്തിന് സഹായം നൽകാൻ  ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.അങ്കിതയും ആംബുലൻസിൽ യുവതിയെ അനുഗമിച്ചു. 

ആംബുലൻസ് കോഴിക്കോട് മാവൂർ എത്തുമ്പോഴേക്കുംയുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് ഡോ. അങ്കിത നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിജ ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 6.14നു  ഡോ. അങ്കിതയുടെയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിജയുടെയും പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഡോ. അങ്കിതയും നിജയും ചേർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി.  ഇരുവരെയും ആംബുലൻസ് പൈലറ്റ് ഷിജു ഉടൻ കോഴിക്കോട് ഐ.എം.സി.എച്ചിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisment