തിരുവനന്തപുരം: കേരള ജനതയെ ഒന്നാകെ അധിക്ഷേപിക്കുന്ന പ്രമേയവുമായി നിർമ്മിച്ച കേരള സ്റ്റോറി ചലച്ചിത്രം പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ആവശ്യപ്പെട്ടു.
കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിൻ്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണീ സിനിമ. വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദ്ദത്തിൽ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗ്ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുത് - എ വിജയരാഘവൻ പറഞ്ഞു.
ഇറങ്ങിയ കാലത്തുതന്നെ ശക്തമായ പ്രതിഷേധം ഈ സിനിമ സംബന്ധിച്ച് ഉയർന്നുവന്നതാണ്. സിനിമയുടെ ട്രെയിലറിൽ കേരളത്തിൽ നിന്നും '32,000 സ്ത്രീകൾ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി' എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചതിൽ ശക്തമായ പ്രതിഷേധമുയർന്നു. അധിക്ഷേപകരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് തന്നെ നിർദ്ദേശിക്കുകയും ചെയ്തതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ മുതലെടുപ്പുണ്ടാക്കാമെന്ന ബിജെപിയുടെ താല്പര്യമാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ. കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് വർഗ്ഗീയവിഷം ചീറ്റുന്ന സിനിമയുടെ പ്രദർശനത്തിന് ദൂരദർശൻ മുന്നിട്ടിറങ്ങുന്നത്.
മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണിത്. കേരളം ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണം - എ വിജയരാഘവൻ അഭ്യർത്ഥിച്ചു.