ചിറ്റൂർ: പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ നൽകി വന്ന പലിശരഹിത നെൽകൃഷി വായ്പ്പ നിർത്തലാക്കുന്നത് കർഷകരോടുള്ള ക്രൂരതയാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. മാർച്ച് 31 മുതലുള്ള വായ്പ്പകൾക്കു 5.25 പലിശ ഈടാക്കാനുള്ള കേരള ബാങ്കിന്റെ സർക്കുലർ നടപ്പാക്കിയാൽ വലിയ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ സമീപനങ്ങളാണ് റിസർവ് ബാങ്കിന്റെതെന്ന പേരിൽ കർഷകരുടെ മേൽ ഇടിത്തീയായി വീഴുന്നത്.
കർഷകർക്ക് അളന്ന നെല്ലിന്റെ പണം കൃത്യ സമയത്ത് മുൻപ് നൽകിയിരുന്നത് ജില്ലാ സഹകരണ ബാങ്കുകളായിരുന്നു.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ സഹകരണ ബാങ്കുകളെ തകർത്ത് രൂപീകരിച്ച കേരളബാങ്ക് പിണറായി സർക്കാരിന്റെ പ്രധാന തുഗ്ലക്ക് പരിഷ്ക്കാരങ്ങളിലൊന്നാണ്.
കേരള ബാങ്ക് രൂപീകരണം സംസ്ഥാനത്തെ സമ്പദ്ഘടനയെയും കർഷകരുടെ ജീവിതത്തെയും തകർക്കുമെന്ന യു.ഡി.എഫിന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും സുമേഷ് അച്യുതൻ പറഞ്ഞു.