ഒലവക്കോട്: പാലത്തിലൂടെ ഭാരവാഹനങ്ങൾ നിരോധിച്ചതായി മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് ഭാരവാഹനങ്ങൾ കടന്നു പോകുന്നു. ഒലവകോട് കൽപ്പാത്തി പുഴ പാലത്തിനു മുകളിലൂടെയാണ് ഈ ദുരന്ത കാഴ്ച്ച.
ഇനി ഏതെങ്കിലും അപകടം സംഭവിച്ചാലേ അധികൃതരുടെ കണ്ണുതുറക്കൂ എന്നു പരിസരവാസികൾ ചോദിക്കുന്നു. പാലത്തിന് ഏകദേശം നൂറു കൊല്ലം പഴക്കമുണ്ടാവാമെന്ന് ചില പ്രായമായവർ അഭിപ്രായപ്പെട്ടു.
പാലത്തിൻ്റെ ഭിത്തികളിലും മറ്റും വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ പോലും അധികൃതർ ശ്രദ്ധിക്കുന്നില്ല. അരയാൽ അടക്കം വൻ മരങ്ങളാണ് നിൽക്കുന്നത്. ഇടുങ്ങിയ പാലത്തിൽ ഡ്രൈവറുടെ കാഴ്ച്ച മറക്കും വിധമാണ് മരങ്ങൾ വളർന്നു നിൽക്കുന്നത്.
റെയിൽവേ ഗെയ്റ്റ് അടച്ചാൽ ഈ പാലത്തിൽ വാഹനങ്ങൾ നിരന്നു നിൽക്കും. ബസ്സുകളടക്കം നിൽക്കുമ്പോൾ ബലക്ഷയമുള്ള പാലത്തിന് അപകടം സംഭവിക്കുമോ എന്ന ഭീതിയിലാണ് പല വാഹനങ്ങളും കടന്നു പോകുന്നത്.
ഭാരവാഹനങ്ങളെയെങ്കിലും നിയന്ത്രിക്കാൻ സംവിധാനം ഒരുക്കുക, ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മരച്ചില്ലകളും കൊടിതോരണങ്ങളും മാറ്റുക എന്നീ ആവശ്യങ്ങൾ ശക്തമായിരിക്കയാണ്.