പാലക്കാട്: മതവിമർശനം അസാധ്യമായ കാലത്ത് സാധ്യമായ വഴികളിലൂടെയൊക്കെ സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച് യുക്തിവാദ മേഖലക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും നിലവിൽ സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ ആനക്കയം സെയ്ദ് മുഹമ്മദിന്റെ നിര്യാണത്തിൽ യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന് വിശിഷ്യാ ഇസ്ലാം മതവിമര്ശനരംഗത്ത് ഏറ്റവും കനത്ത സേവനം അരർപ്പിച്ചു പോന്ന സത്യസന്ധനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു സെയ്ദ് മുഹമ്മദ്. ആനക്കയത്തെ ഒരു ജന്മി കുടുംബത്തിൽ ജനിച്ച് വളർന്ന സെയ്ദ് വളരെ ചെറുപ്പത്തിൽ തന്നെ ജന്മിത്തത്തിനെതിരെ സ്വന്തം പിതാവിന്റെ തൊഴിലാളികളെത്തന്നെ സംഘടിപ്പിച്ച് കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു കൊണ്ടാണ് തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്.
വിദ്യാർഥിയായിരിക്കെ തന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില് നിന്നും പിന്തിരിപ്പിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരാണ് അദ്ദേഹത്തോട് ഖുർആൻ പഠിക്കാന് നിർദേശിച്ചത്. അതനുസരിച്ച് ഖുർആൻ പരിഭാഷ വാങ്ങി വായിച്ചതാണ് യുക്തിവാദിയായ സെയ്ദ് മുഹമ്മദിന്റെ പിറവിക്ക് കാരണമായത്.
ഖുർആൻ വായന പൂർത്തിയാക്കിയ ഉടനെ തന്നെ “ഖുറാനിലെ ദൌർബാല്യങ്ങൾ” എന്ന പേരിൽ, ഖുർആനിലെ അബദ്ധങ്ങളും വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും അക്കമിട്ട് നിരത്തിക്കൊണ്ട് ഒരു ലഘുലേഖ തയ്യാറാക്കി സ്വന്തം പണം മുടക്കി അച്ചടിപ്പിച്ച് പത്രവിതരണക്കാര്ക്കു പൈസ കൊടുത്തു മഞ്ചേരിയിലും മലപ്പുറത്തും ആനക്കയത്തുമൊക്കെ വിതരണം ചെയ്തു.
വെള്ളിയാഴച്ച പള്ളികള്ക്ക് മുന്നിലും നോട്ടീസ് വിതരണം നടത്തി! ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ യുക്തിവാദപ്രവര്ത്തനം. ആ നോട്ടീസ് ശ്രദ്ധയിൽപ്പെട്ട യുക്തിവാഡിസംഘം പ്രവർത്തകർ അതിന്റെ കർത്താവിനെ അന്യേഷിച്ചു കണ്ടെത്തിയത്തോടെയാണ് സെയ്ദ് മുഹമ്മദ് യുക്തിവാദ സംഘടനകളുമായി ബന്ധപ്പെട്ട് തുടങ്ങുന്നത്. സാമാന ചിന്താഗത്തിക്കാരായ ഏതാനും സുഹൃത്തുക്കളുമായി ചേര്ന്ന് പിന്നീട് അദ്ദേഹം നിരന്തരമായ മതവിമര്ശനം പതിവാക്കി.
സെയ്ദ് മുഹമ്മദിന്റെ ആദ്യത്തെ ഖുർആൻ വിമര്ശന ലഘുലേഖയ്ക്ക് മതപണ്ഡിതനായ സി എൻ അഹ്മദ് മൌലവി “യുക്തിവാദികളുടെ പച്ച നുണകൾ” എന്ന പേരില് ഒരു മറുപടി പുസ്തകം പ്രസിദ്ധപ്പെടുത്തി. ആ മറുപടിക്കുള്ള വിശദമായ പ്രതികരണമാണ് സെയ്ദ്ന്റെ ആദ്യത്തെ യുക്തിവാദഗ്രന്ഥമായി പ്രസിദ്ധീകരിക്കപ്പെട്ട “അഹമ്മദ് മൌലവിയുടെ പച്ച നുണകൾ” !
പിന്നീട് വിശ്രമമില്ലാതെ ഇസ്ലാമിനെ പൊളിച്ചടുക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രംഗത്ത് വന്നു. മലയാളത്തിലെ എല്ലാ യുക്തിവാദ പ്രസിദ്ധീകരണങ്ങളിലും തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അദ്ദേഹം തന്റെ അന്ത്യശ്വാസം വരെയും ആ ധീരകൃത്യം നിർവ്വഹിച്ചു പോന്നു.
എല്ലാ യുക്തിവാദി ഗ്രൂപ്പുകളും സെയ്ദ് മുഹമ്മദിനു ഒരു പോലെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരുമായും സൌഹൃദം പുലർത്തി. ഉദാരമായി സഹായിച്ചു. സ്വന്തമായി ഉള്ളതെല്ലാം യുക്തിവാദപ്രചാരണത്തിനായും യുക്തിവാദികളെ സഹായിക്കുന്നതിനായും വാരിക്കോരി ചെലവഴിച്ച അദ്ദേഹത്തിൻറെ വേർപാട് നികത്താനാവാത്തതാണെന്ന് യോഗം വിലയിരുത്തി.
8/4 /24 ന് രാത്രി ഓൺലൈൻ വഴി നടന്ന യോഗത്തിൽ സംഘം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ ആർ വാസുദേവൻ, സംസ്ഥാന ജന. സെക്രട്ടറി എം ദയാനന്ദൻ , ഇ എ ജബ്ബാർ , ടി പി ശിവദാസൻ , ഫൗസിയ എം മല്ലിശ്ശേരി, രമാ രാമദാസ് തുടങ്ങിയവർ സംസാരിച്ചു.