പട്ടാമ്പി: പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് സമർപ്പിച്ച ശുപാർശയിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാലിശ്ശേരി ആലിക്കര കൂത്തുമാടത്തിൽ വീട്ടിൽ താമസിക്കുന്ന റഷീദിന്റെ മകൻ മുഹമ്മദ് ഷെറിനെ (24) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ.കെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.
2023 വർഷത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആലിക്കരയിലുള്ള വീട്ടിൽ വച്ച് കഞ്ചാവും, എംഡിഎംഎയും പിടിക്കപ്പെട്ടതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, നഷ്ടം വരുത്തുന്ന വിധത്തിൽ ദ്രോഹം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും, കൂടാതെ എൻഡിപിഎസ് നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാര പത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് ഉപയോഗത്തിനും വിതരണത്തിനുമായി ചെറിയ അളവിൽ കൈവശം വയ്ക്കുക, കൂടാതെ വാണിജ്യ അളവിൽ വിൽപ്പനയ്ക്കും വിതരണത്തിനുമായി കൈവശം വയ്ക്കുക മുതലായ പ്രവർത്തികളിൽ സ്ഥിരമായി ഏർപ്പെട്ടതിനാണ് മുഹമ്മദ് ഷെറിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
നിലവിൽ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവും, എംഡിഎംഎയും പിടിക്കപ്പെട്ടതിനും തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം പോലീസ് സ്റ്റേഷനിൽ ദേഹോപദ്രവം നടത്തിയതിനും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.