പത്തനംതിട്ട: ആറന്മുളയിലെ കള്ളവോട്ട് പരാതിയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. 2 പോളിംഗ് ഓഫീസർമാരെയും ബിഎൽഒയെയും ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ബിഎൽഒ അമ്പിളി, പോളിംഗ് ഓഫീസർമാരായ ദീപ, കല എസ് തോമസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാല് വര്‍ഷം മുമ്പ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്.
94-കാരിയായ അന്നമ്മയുടെ പേരില്‍ ലഭിച്ച അപേക്ഷയില്‍ ഇവരുടെ മരുമകളായ 72-കാരി അന്നമ്മയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയെന്ന് ബിഎൽഒ സമ്മതിച്ചു.
മരുമകളായ അന്നമ്മ കിടപ്പ് രോഗിയാണ്. ഇവർക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. സീരിയൽ നമ്പർ എഴുതുന്നതിനിടെ മാറിപോവുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ചില്ല. മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയിരുന്നുവെന്നും ബി.എൽ.ഒ പറയുന്നു