പത്തനംതിട്ട: അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉയർത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യൻ. അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യൻ പറഞ്ഞു.
പണം തിരികെ ലഭിക്കാൻ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ എന്ന് ഓർമ്മയില്ല.
സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല. എത്ര രൂപ ആണെന്നും പറഞ്ഞതായി ഓർമ്മയില്ല. എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുന്നതുപോലെയാണ് അനിൽ ആന്റണി കോൺഗ്രസിനെ ഒഴിവാക്കി ബിജെപിയിൽ പോയത്. അനിൽ ആന്റണി ബിജെപി വിട്ട് വന്നാൽ കോൺഗ്രസിൽ എടുക്കണം എന്നാണ് തന്റെ അഭിപ്രായം. നന്ദകുമാറുമായി തനിക്ക് പരിചയമുണ്ട്.
കോൺഗ്രസിന്റെ മോശം കാലത്താണ് അനിൽ ആൻ്റണി കോൺഗ്രസ് പാർട്ടി വിട്ടത്. ഇന്‍ഡ്യ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചുവരും. അതാണ് അനിൽ ആൻ്റണിയുടെ സ്വഭാവം. എ കെ ആന്റണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ആന്റണി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.