തിരുവനന്തപുരം: കത്തുന്ന വെയിലിൽ വെന്തുരുകുന്ന കേരളത്തിന് വൻ ആഘാതമായി സൂര്യാഘാതവും ഉഷ്ണതരംഗവും കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട്, കൊല്ലം, തൃശൂർ അടക്കം ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും സമാന സ്ഥിതിയാണ്.
താപനില ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്ത് സൂര്യാഘാത മരണങ്ങളും കൂടുകയാണ്. പാലക്കാട്ട് മാത്രം ഒരാഴ്ചയ്ക്കിടെ മൂന്ന് മരണങ്ങളുണ്ടായി. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റുജില്ലകളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയാണ്.
മിക്ക ജില്ലകളിലും ചെറിയ തോതിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. വേനൽ മഴയിൽ അന്തരീക്ഷ ഈർപ്പം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ചൂട് വീണ്ടും കൂടും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കും. മേയ് 2 വരെ ഇടുക്കി, വയനാട് ജില്ലകളിലൊഴികെ താപനില ഉയരുമെന്നന്നാണ് കാലാവസ്ഥാ പ്രവചനം.
സൂര്യാഘാതം ഏൽക്കാതിരിക്കാൻ അതീവ ഗൗരവത്തോടെയുള്ള മുൻകരുതൽ വേണമെന്നാണ് മുന്നറിയിപ്പ്. സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അൾട്രാവൈലറ്റ് വികിരണങ്ങളാണ് സൂര്യാഘാതത്തിന് കാരണം.
കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാദ്ധ്യമാകാതെ വരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും.
കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഗുരുതരമായ സൂര്യാഘാതമേറ്റാൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അഞ്ച് മിനിറ്റ് മുതൽ മൂന്ന് ദിവസം വരെയുള്ള സമയം കൊണ്ട് മരണം സംഭവിക്കാം.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്- ക്ഷീണം, മനം പിരട്ടലും തലകറക്കവും, സാധാരണയിലധികമായി വിയർക്കുക, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, വേഗം കൂടിയ ശ്വാസമെടുപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം. സൂര്യാഘാതമേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതാണ് ഏറ്റവും നിർണായകം.
സൂര്യാഘാതമേറ്റയാളെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം. ശരീരം തണുത്ത വെള്ളത്തിൽ തുടയ്ക്കണം. ഐസ് കട്ടകൾ ശരീരഭാഗങ്ങളിൽ വെക്കുന്നത് നന്നായിരിക്കും. ഫാൻ കൊണ്ട് ദേഹം തണുപ്പിക്കുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം.
രാവിലെ 11 നും ഉച്ചക്ക് 3 നുമിടയ്ക്കുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
കാർ വെയിലത്ത് പാർക്ക് ചെയ്തശേഷം കുട്ടികളെയും വളർത്തുമൃഗങ്ങളെയും അകത്താക്കി രക്ഷിതാക്കൾ പുറത്ത് പോകുന്നത് ദോഷകരമാണ്. 50- 60 കിലോഗ്രാം ശരീരഭാരമുള്ള ഒരാൾ കുറഞ്ഞത് രണ്ടര ലിറ്റർ വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം.
എന്നാൽ വേനൽക്കാലത്ത് പുറത്തിറങ്ങി ജോലി ചെയ്യുന്നവരും അമിതമായി വിയർക്കുന്നവരും 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കണം. ചായയും കോഫിയും മദ്യവും കുറയ്ക്കണം. ജലാംശം കൂടുതൽ അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച്, മാമ്പഴം, വെള്ളരിക്ക, കാരറ്റ് എന്നിവ നല്ലതാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.