തിരുവനന്തപുരം; പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം തുടരുകയാണ്. ഇന്നലെ 41.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില 45.6 ഡിഗ്രിയാണ്. ചുട്ടുപൊള്ളുന്ന വേനലിൽ പാലക്കാട് വെന്തുരുകുകയാണ്.
ജില്ലാ നിവാസികൾക്ക് വിവിധ അലേർട്ടുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ കാരണങ്ങൾക്കല്ലാതെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നുനിൽക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.