തിരുവനന്തപുരം: ശശി തരൂർ നുണ പറയുകയാണെന്ന് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന് വേണ്ടി തരൂരും പന്ന്യനും ഒന്നും ചെയ്തില്ല. രണ്ടുപേരുടെയും പ്രവർത്തനം നിരാശാജനകമാണ്. അടിസ്ഥാന വിഷയങ്ങളും വികസനവും ആണ് താൻ മുന്നോട്ട് വെക്കുന്നത്.
എതിർ സ്ഥാനാർത്ഥികളല്ല വെല്ലുവിളി. പന്ന്യനോട് വലിയ ബഹുമാനമുണ്ട്. സിപിഎമ്മിനും കോൺഗ്രസ്സിനും ഒരേ ആശയമാണുള്ളത്. താൻ അറിവിന്റെ വിസ്മയമല്ല. പക്ഷേ മാറ്റം വേണം എന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ വോട്ട് കിട്ടിയാൽ മാറ്റം കൊണ്ടുവരും. തിരുവനന്തപുരത്തേക്ക് താമസം മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ലത്തീൻ രൂപതയുടെ ഫണ്ട് മരവിപ്പിച്ചത് സംസ്ഥാന സർക്കാർ നടപടി മൂലമാണ്. അതിൽ കേന്ദ്രത്തിന് പങ്കില്ല. താൻ തന്നെ ആ വിഷയത്തിൽ ഇടപെടുന്നുണ്ട്. മരവിപ്പിച്ചത് നീക്കാൻ ശ്രമിക്കുന്നുണ്ട്. തനിക്കെതിരെ ബോധപൂർവം പ്രചാരണം നടത്തുകയാണ്.
ഇതിന് പിന്നിൽ ചില നേതാക്കളുണ്ട്. രാജസ്ഥാനിലെ മോദിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ പ്രസ്താവന വാർത്തകളിൽ നിറയാൻ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.