Advertisment

ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കാനും നിർദ്ദേശം. ലഹരി വിൽപ്പന ചെറുക്കാൻ സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്താനും തീരുമാനം

കെട്ടിടങ്ങൾ, ശുചിമുറി എന്നിവയുടെ അറ്റകുറ്റ പണികളും അധ്യയന വർഷാരംഭത്തിന് മുൻപ്  നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം.

New Update
school ope

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 3 ന് തുറക്കും. മുൻവർഷങ്ങളിലേത് പോലെ പ്രവേശനോത്സവത്തോടെയാകും ഇത്തവണയും അധ്യയന വർഷം ആരംഭിക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

സ്കൂൾ തുറക്കുന്നതിന്  മുൻപ് തന്നെ സ്‌കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


കെട്ടിടങ്ങൾ, ശുചിമുറി എന്നിവയുടെ അറ്റകുറ്റ പണികളും അധ്യയന വർഷാരംഭത്തിന് മുൻപ്  നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം.

സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പൊതു വിദ്യാഭ്യാസ - തദ്ദേശ ഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. ആദിവാസിമേഖലയിൽ ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം.വിദ്യാർത്ഥികൾക്ക്  വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം എന്നിവ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് നിർദേശിച്ചു.


സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്‌സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളിലും മറ്റും പരിശോധന നടത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


ബോധവൽക്കണ, എൻഫോഴ്സ്മെൻറ് നടപടികൾ ശക്തമാക്കും. പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം.

രക്ഷകർത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. ജൂൺ 26ന് ആൻറിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിക്കാനും ധാരണയായി. ഒക്ടോബർ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബർ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും. നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരാനും തീരുമാനമുണ്ട്. ‍

2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് നടപ്പ് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവർ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.

എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Advertisment