തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വന്നിറങ്ങിയാൽ നിങ്ങൾ കണ്ണുതള്ളിപ്പോവുന്നത്ര വികസനമാണ് വരുന്നത്. റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വിമാനത്താവളത്തിലേതിന് സമാനമാക്കുന്ന വമ്പൻ നവീകരണത്തിന് തുടക്കമാവുകയാണ്.
439 കോടിയുടേതാണ് പദ്ധതി. 42 മാസം കൊണ്ട് പൂർത്തിയാക്കും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള കരാർ കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിനാണ് ലഭിച്ചത്.
തിരുവനന്തപുരം - കാസർകോട് സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനെത്തുടർന്ന് നിലനിൽപ്പു തന്നെ അപകടത്തിലായിരുന്ന കെ-റെയിൽ കോർപറേഷനാണ് റെയിൽവേ സ്റ്റേഷൻ നവീകരണം നടപ്പാക്കുന്നത്. വർക്കല സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ കരാറും ഈ കൺസോർഷ്യത്തിനാണ്.
കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരമാണ് സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കുക. സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാർക്കായി വിമാനത്താവളങ്ങളിലെപ്പോലെ പ്രത്യേകം ലോഞ്ചുകളുണ്ടാവും. ഇവയെ തമ്മിൽ ലിഫ്‌റ്റുകളിലൂടെ ബന്ധിപ്പിക്കും.
ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപ് മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണിത്. വിവരങ്ങളറിയിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ കൂടുതലായി സ്ഥാപിക്കും.
നിലവിലെ സ്റ്റേഷൻ കെട്ടിടം അതേപടി നിലനിർത്തി തെക്ക്, വടക്ക് ഭാഗങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. തെക്കുവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗുമുണ്ടാവും. അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലുള്ള മേൽക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ ടെർമിനലിനുണ്ടാവും.
സംസ്ഥാനത്ത് 27 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതും കെ-റെയിലാണ്. നിലമ്പൂരിൽ പണി തുടങ്ങി. കൊല്ലം പോളയത്തോട്ടിൽ മേൽപ്പാലത്തിന് ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയും കെ-റെയിലാണ്.
തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകൾ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വരുമാനമുള്ളത് തിരുവനന്തപുരത്തു നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 262 കോടി രൂപയാണ് നേടിയത്. എറണാകുളം ജംഗ്ഷനും (227 കോടി രൂപ) കോഴിക്കോടുമാണ്(178 കോടി രൂപ) രണ്ടും മൂന്നും സ്ഥാനത്ത്.