വാഴൂർ: വീട്ടിൽ മടങ്ങിയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആൻ ടെസ ജോസഫ്. മോചനം സാധ്യമായതിൽ എല്ലാവരോടും നന്ദിയുണ്ട്. കേന്ദ്രസർക്കാരും വിദേശകാര്യ മന്ത്രാലയവും എംബസിയും ഇടപെട്ടു. പിന്നിൽ പ്രവർത്തിച്ച ഒരു പാട് പേരുണ്ട്.
അവരോട് ഏറെ നന്ദിയുണ്ട്. കപ്പലിൽ മോശമായ അനുഭവം ഒന്നും തന്നെ ഉണ്ടായില്ല. മാന്യമായ പെരുമാറ്റമായിരുന്നു. കപ്പൽ പിടിച്ചെടുത്ത വേളയിൽ ആദ്യം ഭയം ഉണ്ടായിരുന്നു. ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. സ്ത്രീ എന്ന പരിഗണന ലഭിച്ചതാണ് മോചനം വേഗത്തിലാക്കിയതെന്നും ആൻ ടെസ പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം കൊടുങ്ങൂരിലെ കാപ്പുകാട്ടുള്ള വീട്ടിലേക്കു കാറിൽവന്നിറങ്ങിയ ആനിനെ സ്വീകരിക്കാൻ നാട്ടുകാരും രാഷ്ട്രീയക്കാരും ഉൾപ്പെടെ ഒരു വൻനിര തന്നെ ഉണ്ടായിരുന്നു.
എല്ലാവരോടും പുഞ്ചിരി സമ്മാനിച്ച് ആൻ ആദ്യം എത്തിയത് വീൽചെയറിൽ ഇരുന്ന പിതാവിന്റെ അമ്മയ്ക്കരികിലേക്കാണ്. മുത്തശിയെ കെട്ടിപ്പുണർന്നു ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട് ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകി.
പിന്നീട് കുടുംബാംഗങ്ങളുടെ അടുത്തേക്ക് എത്തി അവരുടെയും സ്നേഹപ്രകടനങ്ങൾ ഏറ്റുവാങ്ങി. വീട്ടുകാരുടെ സ്നേഹപ്രകടനങ്ങൾ ഏറ്റുവാങ്ങുമ്പോഴും തന്റെ സഹപ്രവർത്തകരെ മോചിപ്പിക്കാത്തതിലുള്ള വിഷമവും ആൻ പങ്കുവയ്ക്കുന്നുണ്ട്.
എല്ലാം പായ്ക്ക് ചെയ്തോ പോകാം എന്ന് ഒരു മണിക്കൂർ മുൻപാണ് അവർ അറിയിച്ചതെന്നും ഒരു പെൺകുട്ടി എന്ന പരിഗണനയിലാകാം തന്നെ ആദ്യം വിട്ടതെന്നുമാണ് ആൻ പറയുന്നത്. മകൾ തിരിച്ചുവന്നതിലുള്ള ആശ്വാസമുള്ളപ്പോഴും ഇത്രയും ദിവസം തങ്ങൾ അനുഭവിച്ച വേദനയും മാനസികസംഘർഷങ്ങളും ആ മാതാപിതാക്കളിൽനിന്ന് വിട്ടുപോയിട്ടില്ല.
സമാധാനിപ്പിക്കാൻ ഒരുപാടു പേരുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അനുഭവിച്ചത് എന്താണെന്ന് ഞങ്ങൾക്കല്ലേ അറിയൂ എന്ന ആനിന്റെ മാതാപിതാക്കളുടെ വാക്കുകൾ ഇത്രയും ദിവസം അനുഭവിച്ച മാനസിക സങ്കർഷങ്ങൾ വിവരിക്കുന്നതായിരുന്നു.
ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആന്‍ ടെസയുടെ കുടുംബം കൊടുങ്ങൂരിലെ കാപ്പുകാട്ടുള്ള വീട്ടിലേക്കു താമസത്തിനെത്തിയത്. അടുത്ത ദിവസം ആന്‍ പുതിയ വീട്ടിലേക്ക് എത്താനിരിക്കെയാണ് മകൾ ജോലി ചെക്കുന്ന കപ്പൽ ഇറാൻ പിടിച്ചെടുത്ത വിവരമറിഞ്ഞത്.
ഇതോടെ ആശങ്കയിയ കുടുംബം കഴിഞ്ഞ ദിവസങ്ങൾ തള്ളി നീക്കയത് ആശങ്കയോടെയാണ്. ഇനി അതെല്ലാം മറന്ന് മകളോടൊപ്പം സമയം ചിലവിടാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.