Advertisment

മുന്‍ ഭാര്യയെ കുടുക്കാന്‍ കാറില്‍ മയക്കുമരുന്ന് വെച്ച സംഭവം; യുവാവിനും സഹായിക്കും പിന്നാലെ ഒരാള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് മൂന്ന് പേര്‍

ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ജോബിന്‍ ഗൂഢാലോചനയില്‍ പങ്കാളിയായതായി പൊലീസ് പറഞ്ഞു. 

New Update
kj jobin

സുല്‍ത്താന്‍ ബത്തേരി: കാറില്‍ എംഡിഎംഎ വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ 

ഒരാള്‍ കൂടി പിടിയില്‍. ചീരാല്‍ കവിയില്‍ വീട്ടില്‍ കെജെ ജോബിനെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ് എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

Advertisment

മുന്‍ ഭാര്യയെ കുടുക്കാന്‍ ശ്രമിച്ച ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(25)യും സഹായിയും നേരത്തെ പിടിയിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബാദുഷയെ ചെന്നൈയില്‍ വെച്ചാണ് പിടികൂടിയത്.  ഒളിവിലായിരുന്ന പ്രതിക്കെതിരെ  പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബത്തേരി പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

 പതിനായിരം രൂപ വാങ്ങി കാറില്‍ മയക്കുമരുന്ന് വച്ച ഇയാളുടെ സുഹൃത്ത് ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി (30)യാണ് കേസില്‍ ആദ്യം പിടിയിലായത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ജോബിന്‍ ഗൂഢാലോചനയില്‍ പങ്കാളിയായതായി പൊലീസ് പറഞ്ഞു. 

ഇക്കഴിഞ്ഞ മാർച്ച് 17ന് വൈകിട്ടായിരുന്നു സംഭവം. വില്‍പനക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ ഇക്കാര്യം അറിയിച്ചു. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്റ്റേഷനില്‍ ലഭിക്കുന്നത്.

തുടർന്നു ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് പൊലീസിന് വ്യക്തമായി.

ഒഎല്‍എക്‌സില്‍ വില്‍പ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി  ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കി. എന്നാല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രാവണ്‍ മോന്‍സിയുടെ കള്ളപ്പേരാണെന്ന് കണ്ടെത്തിയത്.

 

Advertisment