കോട്ടയം: കോട്ടയത്തെ മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് അങ്കം പരിസമാപ്തിയിലേക്ക്. ആവേശം വാരിവിതറിയ പ്രചാരണ ദിവസങ്ങള്‍ക്ക് സമാപനം കുറിച്ച് നാളെ കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ കൊടിയിറക്കം ഗംഭീരമാക്കാനാണു മുന്നണികളുടെ തീരുമാനം. മൂന്നു മുന്നണികളും കോട്ടയത്താണ് കൊട്ടിക്കലാശം ഒരുക്കിയിരിക്കുന്നത്.
നിയോജക മണ്ഡല അടിസ്ഥാനത്തിലും പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള പ്രചാരണത്തിന്റെ മുഴുവന്‍ ഊര്‍ജവും ഉള്‍ക്കൊണ്ടാകും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിനായി കോട്ടയത്തേയ്ക്ക് എത്തുക.
മണ്ഡലത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കു രണ്ടു മാസത്തിലേറെ പ്രചാരണത്തിനു സമയം ലഭിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ മണ്ഡലത്തിൻ്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഓടിയെത്തിയപ്പോൾ യു.ഡി.എഫ് അണികൾ നിരാശയിലാണ്.
മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സ്ഥാനാര്‍ഥി എത്തിയില്ലെന്ന പരിഭവം പ്രാദേശിക നേതാക്കള്‍ക്കുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലായി നീണ്ടു നിവര്‍ന്നു കിടക്കുന്ന മണ്ഡലത്തിലെ എല്ലായിടത്തും സ്ഥാനാര്‍ഥിയുടെ സാന്നിധ്യം അറിയിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടി വരുമെന്നു നേതാക്കള്‍ പറയുന്നു.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ഇതോടകം രണ്ടു വട്ടം മണ്ഡല പര്യടനം പൂര്‍ത്തിയാക്കിയ ശേഷം റോഡ് ഷോയിലാണ്.
ഇന്നു റോഡ് ഷോ കോട്ടയത്തു പൂര്‍ത്തിയാകും. നാളെ രാവിലെ എല്ലാ മണ്ഡലങ്ങളിലും ഓട്ടപ്രദക്ഷിണം നടത്തിയ ശേഷമാകും ഉച്ചകഴിഞ്ഞു കൊട്ടിക്കലാശത്തിനായി കോട്ടയത്തെത്തുക. പതിവു രീതിയില്‍ എല്‍.ഡി.എഫിന്റെ എല്ലാ ശക്തിയും തെളിയിക്കുന്നതാകും കൊട്ടിക്കലാശം.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് വാഹന പ്രചാരണം റോഡ് ഷോയാക്കിയാണു ഇപ്പോൾ പ്രചാരണം നടത്തുന്നത്. ഇന്നലെ കടുത്തുരുത്തിയിലായിരുന്നു പ്രചാരണം. ഇന്നു പ്രചാരണം പൂര്‍ത്തിയാക്കി നാളെ എല്ലാ മണ്ഡലങ്ങളിലും എത്തിയ ശേഷമായിരിക്കും കൊട്ടിക്കലാശത്തിനായി സ്ഥാനാര്‍ഥി എത്തുക.
സ്ഥാനാർഥിയുടെ പാർട്ടിയിലെ കൊഴിഞ്ഞു പോക്കും രാഹുൽ ഗാന്ധിയുടെ വരവ് ഉൾപ്പടെ വരുത്തി വെച്ച പ്രതിസന്ധിയും മറക്കാൻ പരമാവധി നേതാക്കളെയും പ്രവര്‍ത്തകരെയും കലാശക്കൊട്ടിന് എത്തിക്കാനാണു യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം.
എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ് 12 കോടിയുടെ കള്ളപ്പണ നിക്ഷേപം നടത്തിയതായും സ്റ്റാമ്പ് ഡ്യൂട്ടിയിലടക്കം ഒരു കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഇലക്ഷൻ കമ്മീഷനു ലഭിച്ച പരാതി യു.ഡി.എഫ് ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മുതിർന്ന നേതാക്കൾ പലരും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മൗനം പാലിക്കുകയാണ് ചെയുന്നത്. വിഷയം പ്രതികരിച്ചു വഷളാക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
ഇതുവരെ കാണാത്ത രീതിയില്‍ കശാലക്കൊട്ട് ഗംഭീരമാക്കാനാണ് എന്‍.ഡി.എയുടെയും തീരുമാനം.
വൈകി എത്തിയതിന്റെ കുറവുകളല്ലാം പരിഹരിച്ചു റോഡ് ഷോയിലൂടെ അതിവേഗമാണ് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ മുന്നേറ്റം. ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രചാരണമാണ് അവസാന മണിക്കൂറുകളിൽ എന്‍.ഡി.എ. നയിക്കുന്നത്.