ഡൽഹി: ആഴ്‌ചകൾ നീണ്ട കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കൊടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിൽ ഏറ്റവുമധികം മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്കെത്തുന്ന ഘട്ടമാണിത്.
21 സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ആദ്യ ഘട്ടത്തിൽ വിധിയെഴുതും. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും.
ആദ്യ ഘട്ടത്തിൽ പതിനൊന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണ്ണമായും വിധിയെഴുതും. ഇതിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളും ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളും ഉൾപ്പെടുന്നു. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും 92 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 542-ൽ 303 സീറ്റുകൾ നേടി റെക്കോർഡ് നേട്ടം ഉണ്ടാക്കിയ ബിജെപി ആ ചരിത്രവും തിരുത്തി 400 സീറ്റെന്ന ലക്ഷ്യത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടി കഴിഞ്ഞ തവണത്തെ 52 സീറ്റെന്നത് ഇത്തവണ ഭരണത്തിലേക്കെത്താനുള്ള സംഖ്യയിലേക്കെത്തിക്കാനാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ് ഇത്തവണ കുറവ് സീറ്റുകളിലാണ് മത്സരിക്കുന്നത്.