തിരുവനന്തപുരം: പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജുവും മകൻ വേദും നെയ്യാറ്റിൻകരയിൽ വോട്ടർമാർക്കിടയിൽ സജീവമാണ്. തിരുവനന്തപുരത്തിനായി രാജീവ് ചന്ദ്രശേഖർ വിഭാവനം ചെയ്ത സമഗ്ര പദ്ധതികളടങ്ങിയ വികസന രേഖയുമായി വനിതാ വോട്ടർമാർക്കിടയിലാണ് അഞ്ജു സജീവമായി പ്രവർത്തിക്കുന്നത്.
ഊരൂട്ടുകാല ജി ആർ പബ്ലിക് സ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബ്ലഡ് ബാഗ് അനുബന്ധ ഉൽപ്പന്ന നിർമ്മാണ ശാലയിലെ ഇരുന്നൂറോളം വനിതാ തൊഴിലാളികൾക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം ചെലവിട്ടത്. തിരുവനന്തപുരത്തിനു വേണ്ടി കഠിനാധ്വാനത്തിലാണ് രാജീവെന്നും ഫലം എന്തായാലും ലക്ഷ്യം ഉപേക്ഷിച്ച് ഇവിടം വിട്ടു പോകില്ലെന്നും അഞ്ജു പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി രണ്ടു ദിവസം തങ്ങിയ ചരിത്ര സ്മരണകളുള്ള സ്കൂളിന്റെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും പ്രവർത്തനം മാനേജിങ് ട്രസ്റ്റി അഡ്വ. ഹരികുമാർ അഞ്ജുവിനും വേദിനും വിശദീകരിച്ചു കൊടുത്തു. ഉൽപ്പാദന ശാലയിലെ ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ വനിതകളോട് വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞും കുടുംബ വിശേഷങ്ങൾ പങ്കുവച്ചും ഇരുവരും ഏറെ നേരം ചെലവിട്ടു. തിരുവനന്തപുരത്തിനു വേണ്ടി കഠിനാധ്വാനത്തിലാണ് രാജീവെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അഞ്ജു പറഞ്ഞു. ഫലം എന്തായാലും തിരുവനന്തപുരത്തെ പുരോഗതിയിലെത്തിക്കുക എന്ന ലക്ഷ്യം ഉപേക്ഷിച്ച് ഇവിടം വിട്ടു പോകില്ലെന്നാണ് രാജീവിന്റെ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.