കൊച്ചി: ലൈഫ്മിഷൻ പദ്ധതിയുടെ നിർമാണക്കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോണുകളിൽ ഒരെണ്ണം ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ. ശിവശങ്കർ തന്നെ ഇഡിക്ക് എഴുതി നൽകിയ രേഖകൾ പ്രകാരമാണ് സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണാണ് ശിവശങ്കർ ഉപയോഗിക്കുന്നത് എന്നു വ്യക്തമായത്.
നേരത്തെ ഹൈക്കോടതിയിലാണ് സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ കരാർ ലഭിക്കാൻ ഐ ഫോൺ കൈക്കൂലിയായി വാങ്ങി നൽകിയിരുന്നു എന്നു വെളിപ്പെടുത്തിയത്. ഈ ഫോണിലൊന്ന് രമേശ് ചെന്നിത്തലയ്ക്ക് നൽകാനെന്നു സ്വപ്ന പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. ഫോണുകൾ വാങ്ങിയ ബില്ലും ഫോണിൻ്റെ വിശദാംശങ്ങളും അടക്കമാണ് സന്തോഷ് ഈപ്പൻ കോടതിയിൽ ഹർജി നൽകിയത്.
പിന്നീട് രമേശ് ചെന്നിത്തല നിയമ നടപടി സ്വീകരിച്ചതോടെ സന്തോഷ് ഈപ്പൻ ആരോപണത്തിൽ ഉറച്ചു നിന്നിരുന്നില്ല. ഐ ഫോൺ ആരുടെ കയ്യിലാണെന്നു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡി ജി പിക്ക് പരാതി നൽകിയെങ്കിലും ഇനിയും അന്വേഷണം നടന്നിട്ടില്ല. ഇതിനിടെയാണ് ഫോണുകളിൽ ഒന്നു ഉപയോഗിക്കുന്നത് ശിവശങ്കർ ആണെന്ന രേഖ പുറത്തു വരുന്നത്.
99900 രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ പ്രോ 11 ആണ് ശിവശങ്കറിന് സന്തോഷ് ഈപ്പൻ വാങ്ങി നൽകിയതായി രേഖ പുറത്തുവന്നത്. സന്തോഷ് ഈപ്പൻ സമർപ്പിച്ച രേഖയിലെ ഐ എം ഇ ഐ നമ്പരും തൻ്റെ ഫോൺ സംബന്ധിച്ച് ശിവശങ്കർ നൽകിയ രേഖയിലെ ഐ എം ഇ ഐ നമ്പരും ഒന്നായതോടെയാണ് വിവരം പുറത്തറിയുന്നത്.
ഇതോടെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് ലഭിച്ചതിലും ശിവശങ്കറിൻ്റെ പങ്കാളിത്തം പുറത്തുവരികയാണ്. ഈ കേസിൽ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. നേരത്തെ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഫോണുകളിലൊന്ന് ലഭിച്ചത് കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന രാജിവനാണെന്ന വിവരം ചെന്നിത്തല തന്നെ പുറത്തു വിട്ടിരുന്നു. നിലവിൽ സംസ്ഥാനത്തെ അസി. പ്രൊട്ടോക്കോൾ ഓഫിസറാണ് രാജീവൻ.
നേരത്തെ ഐഫോൺ വിവാദം മനപൂർവ്വം സൃഷ്ടിച്ചതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. പ്രതിപക്ഷനേതാവിനെക്കൂടി വിവാദത്തിൻ്റെ ഭാഗമാക്കുകയായിരുന്നു ഇതിലുടെ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യമാണ് ഇപ്പോൾ പൊളിയുന്നത്.