പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അട്ടപ്പാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു.
അതേസമയം മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈന്‍, സംഘത്തിലുണ്ടായിരുന്ന പി.പി.കരീം എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് അഞ്ച് പേരെ കൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. പിടിയിലായവരില്‍ എന്‍.ഷംസുദീന്‍ എംഎല്‍എയുടെ സഹായിയുമുണ്ട്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമത കൈമാറിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഐജി എംആര്‍ അജിത്ത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മധുവിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.
ആര്‍.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. എന്നാല്‍ കൊലപാതകികളെ പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കള്‍. നാട്ടുകാരാണ് മധുവിനെ മര്‍ദിച്ച് കൊന്നതെന്ന് രാവിലെ മധുവിന്റെ അമ്മ പറഞ്ഞു.