Advertisment

കോളജിലെ ഒരു സീനിൽ ശ്രീജിത്ത്‌ രവിയുടെ ചിത്രം ആദ്യ രംഗങ്ങളിൽ കാണിച്ചത് ബഹുമാനപ്പെട്ട ട്രോളന്മാർ ട്രോൾസ് ആക്കി ഇട്ടത് പലയിടത്തും കണ്ടിരുന്നു. അത് ഞങ്ങൾ മനപ്പൂർവ്വം അവിടെ ഇട്ടതാണ് - ക്വീനിന്‍റെ സംവിധായകന്‍ ഡിജോ

author-image
admin
New Update

ക്വീന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ ശ്രീജിത്ത് രവിയെ പ്രശംസിച്ച് ചിത്രത്തിന്‍റെ സംവിധായകൻ ഡിജോ ജോസ്. ചിത്രത്തില്‍ ജി.കെ എന്ന കഥാപാത്രമാണ് ശ്രീജിത്ത് ചെയ്തത്. ഓരോ കയ്യടികൾക്കും പിന്നിൽ ജികെ എന്ന കഥാപാത്രത്തിനോടുള്ള പ്രേക്ഷകന്റെ ഉള്ളിലെ, വെറുപ്പും ദേഷ്യവുമായിരുന്നെങ്കിൽ, അവിടെ വിജയിച്ചത് ശ്രീജിത്ത്‌ രവി എന്ന നടൻ തന്നെയായിരുന്നുവെന്ന് ഡിജോ പറയുന്നു.

Advertisment

ജി.കെ എന്ന കഥാപാത്രം ചെയ്യാനായി ശ്രീജിത്ത്‌ ഏട്ടനെ സമീപിക്കുമ്പോൾ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ 100% ഭദ്രമായിരിക്കുമെന്നൊരു വിശ്വാസം ആദ്യമേ തന്നെ ഉണ്ടായിരുന്നുവെന്ന് ഡിജോ പറയുന്നു.

publive-image

ഡിജോ ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എല്ലാ മലയാളികളുടെയും പ്രിയങ്കരനായ നടൻ ടി.ജി രവിയുടെ പുത്രൻ. എന്നാൽ അച്ഛന്റെ മേൽവിലാസം ഉപയോഗിക്കാതെ, സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ശ്രീജിത്ത്‌ ഏട്ടൻ. എനിക്ക് അദ്ദേഹത്തിന്റെ വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് പുണ്യാളൻ അഗർബത്തീസിലെ കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെ തനിക്കു ഏതു തരം വേഷവും വഴങ്ങുമെന്ന് ശ്രീജിത്ത്‌ രവി തെളിയിച്ചു.

അതുകൊണ്ട് തന്നെ ക്വീനിലെ ജി.കെ എന്ന കഥാപാത്രം ചെയ്യാനായി ശ്രീജിത്ത്‌ ഏട്ടനെ സമീപിക്കുമ്പോൾ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ 100% ഭദ്രമായിരിക്കുമെന്നൊരു വിശ്വാസം ആദ്യമേ തന്നെ ഉണ്ടായിരുന്നു. നായകനായും, സഹനടനായും, വില്ലനായും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം അരങ്ങിലെത്തിച്ചിട്ടുണ്ട്, പക്ഷെ മധ്യവയസ്കനായ പൂർണ്ണമായും ലീഡർഷിപ്പ് ഗുണങ്ങളുള്ള ഒരു കഥാപാത്രം, അതും ഒരു സമ്പൂർണ്ണ മാസ്സ് വില്ലൻ വേഷം അദ്ദേഹം ചെയ്യുന്നത് ആദ്യമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

ക്വീനിലെ കഥാപാത്രത്തെ പറ്റി പറഞ്ഞാൽ കാണുന്നവർക്ക് ആ കഥാപാത്രത്തോട് അടങ്ങാത്ത വാശിയും, ദേഷ്യവും ഉണ്ടാകണം. നോക്കിലും ഭാവത്തിലും അത് പ്രകടമാക്കണം. ഇതായിരുന്നു ജികെയിൽ ഞങ്ങൾ കാണാൻ ആഗ്രഹിച്ച മാനറിസങ്ങൾ. ഒരുപാട് ഡയലോഗുകൾ പറയാത്ത, എന്നാൽ പറയുന്ന ഡയലോഗുകൾ മാസ്സ് ആക്കുന്ന ഒരു തമിഴ്, തെലുങ്ക് ടച്ച്‌ ഉള്ള കഥാപാത്രം. ആ കഥാപാത്രത്തിന് മാത്രമായി പ്രത്യേകം ബിജിഎം പോലും ഒരുക്കിയത് അതുകൊണ്ടാണ്.

തമിഴിലും തെലുങ്കിലും ലഭിക്കുന്നത് പോലൊരു വരവേൽപ്പ് ആ വില്ലന് ലഭിച്ചതിനു പിന്നിൽ ഈ ബിജിഎം ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആരുടെ മുൻപിലും മുട്ട് മടക്കാത്ത ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവ് ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കില്ല എന്ന് ദൃഢ പ്രതിജ്ഞ എടുത്തവൻ..

എന്നാൽ ചിന്നുവിന്റെ മരണ ശേഷം അനുശോചനം നൽകാൻ എത്തുന്ന ജികെ വിദ്യാർത്ഥികളുടെ ധൈര്യത്തിന് മുന്നിൽ തലകുനിക്കേണ്ടി വരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും നിര്ണ്ണായകമായ ഒരു സീൻ ആയിരുന്നു അത്. എന്നാൽ ഒരു കഥാപാത്രമായി ഒരാൾ ജീവിക്കുക എന്ന് പറഞ്ഞാൽ അത് എങ്ങനെയാവണം എന്ന് ആ ഒരു സീനിലൂടെ ശ്രീജിത്ത്‌ രവി കാണിച്ചു തരുന്നു.

ശ്രീജിത്ത്‌ രവി എന്ന നടൻ എത്രത്തോളം ഡെഡിക്കേറ്റഡ് ആണെന്ന് ആ അനുഭവങ്ങൾ എന്നിലെ സംവിധായകന് മനസ്സിലാക്കി തന്നു. ആ കഥാപാത്രം ചെയ്യാനായി ശ്രീജിത്ത്‌ ഏട്ടനെ കാസ്റ്റ് ചെയ്തതിലും ഉചിതമായ തീരുമാനം മറ്റൊന്നുമില്ലായിരുന്നു എന്ന് എനിക്കപ്പോൾ തോന്നിപ്പോയി.. പറഞ്ഞറിയിക്കാനാവാത്ത അത്ര സന്തോഷം.. തിയേറ്ററുകളിൽ ക്വീൻ വിജയകരമായി മുന്നേറുമ്പോൾ ചിത്രത്തിൽ ഏറ്റവും കയ്യടി നേടിയ സീനുകളിൽ ഒന്നായി ആ സീൻ മാറുമ്പോൾ ആ സന്തോഷം ഇരട്ടിക്കുകയായിരുന്നു.

ഓരോ കയ്യടികൾക്കും പിന്നിൽ ജികെ എന്ന കഥാപാത്രത്തിനോടുള്ള പ്രേക്ഷകന്റെ ഉള്ളിലെ, വെറുപ്പും ദേഷ്യവുമായിരുന്നെങ്കിൽ, അവിടെ വിജയിച്ചത് ശ്രീജിത്ത്‌ രവി എന്ന നടൻ തന്നെയായിരുന്നു. സിനിമ കണ്ട ആദ്യ ദിനം തന്നെ ഞാൻ ഇത് ശ്രീജിത്തേട്ടനെ വിളിച്ചു പറഞ്ഞിരുന്നെങ്കിലും, പ്രേക്ഷകന്റെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് അദ്ദേഹം പോലും അത് വിശ്വസിച്ചത്. സിനിമ കണ്ട ശേഷം അതിന്റെ സന്തോഷം അദ്ദേഹം എന്നെ വിളിച്ചറിയിക്കുകയും ചെയ്തു.

പിന്നെ ഇതിൽ എടുത്ത് പറയേണ്ട മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ കോളജിലെ ഒരു സീനിൽ ശ്രീജിത്ത്‌ രവിയുടെ ചിത്രം ആദ്യ രംഗങ്ങളിൽ കാണിച്ചത് ബഹുമാനപ്പെട്ട ട്രോളന്മാർ ട്രോൾസ് ആക്കി ഇട്ടത് പലയിടത്തും കണ്ടിരുന്നു. എന്നാൽ ആ സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ അത് ഞങ്ങൾ മനപ്പൂർവ്വം അവിടെ വെച്ചതാണ്. അതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല. ശ്രീജിത്ത്‌ രവിയും, അദ്ദേഹത്തിന്റെ പിതാവ് ടി ജി രവിയുമൊക്കെ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച ആളുകളാണ്.

മെക്കിന്റെ കഥ പറയുമ്പോൾ mech എടുക്കാനുള്ള കാരണമായി മുനീർ കാണിക്കുന്ന രംഗത്തിൽ എന്തുകൊണ്ട് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ നടനെ ഉൾപ്പെടുത്തിക്കൂടാ.. ? അതായിരുന്നു ചിന്ത... പലർക്കും അറിയില്ല എന്ന് തോന്നുന്നു.. അദ്ദേഹം ഒരു പഴയ Mech സ്റ്റുഡന്റ് ആണെന്ന്.. ആ സീനിൽ ശ്രീജിത്തേട്ടന്റെ ചിത്രം കണ്ടിട്ട് മുനീർ എന്നോട് ചോദിച്ചിരുന്നു.. എന്താ ചേട്ടാ ഈ ചേട്ടന്റെ ചിത്രമെന്ന്... അപ്പോഴും ഈ കാരണം തന്നെ ഞാൻ അവനോടും പറഞ്ഞു... സിനിമ എന്ന മാധ്യമം പറയാതെ പലതും പറയാനുള്ളതാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അത്രമാത്രം.

മലയാളത്തിൽ മാത്രമല്ല, മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങാൻ തക്ക പ്രതിഭയും, ശരീര ഭാഷയുമുള്ള നടനാണ് ശ്രീജിത്ത്‌ രവി. അതുകൊണ്ട് തന്നെ കഥാകാരന്റെ എഴുത്തിൽ വിരിയുന്ന, സംവിധായകന്റെ മനസ്സിൽ രൂപം കൊള്ളുന്ന മികച്ച വേഷങ്ങൾ എന്തുകൊണ്ടും വിശ്വസിപ്പിച്ചു ഏൽപ്പിക്കാൻ പറ്റിയ നടനാണ് ശ്രീജിത്ത്‌ ഏട്ടൻ. ഒരുപാട് സന്തോഷം ഞങ്ങളുടെ സിനിമയുടെ ഭാഗം ആയതിനും, ഞങ്ങളെ പിന്തുണച്ചതിനും, ജി കെ യെ അനശ്വരമാക്കിയതിനും...

ശ്രീജിത്ത്‌ എട്ടോ...

Advertisment