ആലുവ: അങ്ങനെ ചുരിദാര്‍ കള്ളന്‍ പിടിയിലായി. കടുങ്ങല്ലൂരില്‍ ചുരിദാറിട്ട് പൊട്ട്കുത്തി കക്കാനിറങ്ങുന്ന പുരുഷ മോഷ്ടാവിനെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. ചുരിദാറിട്ട് കളളന്‍ മതില്‍ ചാടി കടന്ന് റോഡിലൂടെ വീടുകള്‍ ലക്ഷ്യമാക്കി നടക്കുന്നതും പലരും കണ്ടതോടെയാണ് ചുരിദാറിട്ട കളളനു പിന്നാലെ പോലീസും നാട്ടുകാരും വട്ടമിട്ടു പറക്കാന്‍ തുടങ്ങിയത്.
രാത്രി വീടിനു പുറത്തെ ലൈറ്റിട്ട ഒരാള്‍ കണ്ടതോടെ 'ചുരിദാര്‍ കള്ളന്‍' ഇരുളില്‍ മറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പോലീസ് എത്തി പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മുപ്പത്തടം ശാസ്താ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം. മേയ് 23 നാണ് ഇവിടെ പെണ്‍വേഷം കെട്ടിയ മോഷ്ടാവിനെ ആദ്യം കണ്ടത്. അസോസിയേഷന്റെ സിസിടിവിയില്‍ ഇയാള്‍ പതിഞ്ഞതോടെയാണ് ഇയാളെ വലയിലാക്കാനുളള ശ്രമം നാട്ടുകാരും പോലീസും ഊര്‍ജ്ജിതമാക്കിയത്.
അതേ ആള്‍ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ദൃക്‌സാക്ഷി മൊഴി. സിസിടിവിയുടെ മോണിറ്റര്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടുകാരന്‍ പഴുവിന്‍പടിക്കല്‍ ആന്റണിയാണ് കണ്ടത്. പുലര്‍ച്ചെ ഒന്നിന് എഴുന്നേറ്റ ആന്റണി വീടിനു പുറത്തെ ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ചുറ്റി ആലാട്ട് ബീനയുടെ വീടിന്റെ മതില്‍ ചാടാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് അസോസിയേഷന്‍ സെക്രട്ടറി കെപി മുകുന്ദന്‍ പറഞ്ഞു. മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞു.
ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപത്തഞ്ചോളം കവര്‍ച്ച നടന്ന സ്ഥലമാണ് ബിനാനിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കടുങ്ങല്ലൂര്‍ പഞ്ചായത്ത്. സ്ത്രീവേഷം ധരിച്ച മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണെന്നു സംശയിച്ചിരുന്നു. എന്നാല്‍, മലയാളിയാണെന്നാണ് പോലീസ് നിഗമനം.