ഫ്ളോറിഡ: അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിൻ ജോയി(27) യുടെ സംസ്കാരം ഇന്ന് 11 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 08.30) താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടത്തും. മൃതദേഹം എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണു നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു പറയപ്പെടുന്നു.
മെറിന്റെ ഭൗതികദേഹം ഇന്നലെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചിരുന്നു . ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയത്. സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നൽകി . ഫാ.ബിൻസ് ചേത്തലിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ക്‌നാനായ വോയിസ് ടിവി വഴി ചടങ്ങുകൾ ലൈവായി സംപ്രേഷണം ചെയ്തു.മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്.
മെറിന് അമേരിക്കയിൽ സഹപ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മാതാപിതാക്കൾ നിറമിഴികളോടെ കണ്ടു. മെറിന്റെ പിതാവ് ജോയി,അമ്മ മേഴ്‌സി എന്നിവർക്കൊപ്പം മടിയിൽ ഇരുന്ന് മകൾ നോറ അമ്മയുടെ ചലനമറ്റ ശരീരം പെട്ടിയിൽ കിടക്കുന്നത് കണ്ടു. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസിലായില്ലെങ്കിലും തന്റെ പ്രിയപ്പെട്ട അമ്മ ഇനി ഒരിക്കലും തന്നെ കാണാൻ വരില്ലെന്ന സത്യം അവൾക്കറിയില്ലല്ലോ .
മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്, മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തുവച്ചാണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്റെ ദേഹത്ത് കാർ കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ) പോലീസ് കസ്റ്റഡിയിലാണ് .