ബെംഗളൂരു: ചപ്പാത്തിയുടെ പേരിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കർണാടകയിലെ യാദ്ഗിരി ജില്ലയിലാണ് സംഭവം. 22 വയസ്സുള്ള ദളിത് യുവാവ് രാകേഷാണ് കൊല്ലപ്പെട്ടത്. പ്രതികളായ ഫയാസ്, ആസിഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
രാകേഷ്, ഫയാസിന്റെ സഹോദരിയുടെ കടയിൽ ചപ്പാത്തി വാങ്ങാൻ പോയിരുന്നു. എന്നാൽ ചപ്പാത്തി എല്ലാം വിറ്റുപോയാതായി അറിയിച്ചിട്ടും ഇയാൾ മടങ്ങിപ്പോകാൻ തയ്യാറായില്ല. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് കടയുടമയായ സ്ത്രീയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവസമയം വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന യുവതി സഹായത്തിനായി തന്റെ സഹോദരനായ ഫയാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. സ്ഥലത്തെത്തിയ ഫയാസ് രാകേഷുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഇരുവരും തമ്മിലുണ്ടായ കയ്യേറ്റം രാകേഷിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
സംഭവശേഷം രാകേഷിന്റെ കുടുംബം പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക സഹായം സ്വീകരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് പൊലീസിൽ പരാതി നൽകിക്കുകയായിരുന്നു. യാദ്ഗിർ പോലിസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാകേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.