ചെന്നൈ: രാവിലെ തന്നെ വന്ന് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കോയമ്പത്തൂരിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പണം നല്‍കി വോട്ടുവാങ്ങാനാവില്ലെന്നും ആ കാലഘട്ടം അവസാനിച്ചെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങള്‍ നല്ല രാഷ്ട്രീയത്തിന് വേണ്ടി വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
കാരൂരിലെ ഊത്തുപട്ടിയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഡിഎംകെയുടെ ഗണപതി പി രാജ്കുമാറും എഐഎഡിഎംകെയുടെ എസ് രാമചന്ദ്രനുമാണ് അണ്ണാമലൈയുടെ പ്രധാന എതിരാളികള്‍. 1,958,577 വോട്ടർമാരാണ് കോയമ്പത്തൂരിൽ ആകെയുള്ളത്. ഇതിൽ 34,792 ഗ്രാമീണ വോട്ടർമാരും 1,617,785 നഗര വോട്ടർമാരും 260,491 പട്ടികജാതി (എസ്‌സി) വോട്ടർമാരും 5,876 പട്ടികവർഗ വോട്ടർമാരുമണുള്ളത്.
വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ സഹോദരി സഹോദന്‍മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍. നിങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കരുതെന്നും വോട്ട് ചെയ്തതിന് ശേഷം സെല്‍ഫിയെടുത്ത് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും തമിഴിസൈ സൗന്ദര്‍രാജന്‍ ആഹ്വാനം ചെയ്തു.
സുരക്ഷിതവും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ സൃഷ്ടിക്കാനുള്ള ശക്തിയുണ്ട് വോട്ടിനെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനുള്ള തിരഞ്ഞെടുപ്പാണെന്നും അമിത് ഷാ പറഞ്ഞു.